"കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം': നിക്ഷേപകർക്ക് പണം ലഭിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി
Monday, April 15, 2024 2:32 PM IST
തൃശൂർ: കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരേ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചെന്നും കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്നും മോദി ആരോപിച്ചു.
ഇടത് സർക്കാർ അഴിമതിക്ക് പുതിയ മാർഗങ്ങൾ തേടുകയാണ്. കരുവന്നൂർ സഹകണ ബാങ്ക് അഴിമതി ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാവങ്ങൾ അധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് ഇടത് ഭരണത്തിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. ആലത്തൂർ മണ്ഡലം സ്ഥാനാർഥി ടി.എൻ. സരസുവുമായി കരുവന്നൂർ വിഷയം സംസാരിച്ച കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.
പണം നൽകും, കുറ്റക്കാരെ ശിക്ഷിക്കും എന്ന് മൂന്നുവർഷമായി നുണ പറയുകയാണ് മുഖ്യമന്ത്രി. എന്നാൽ, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇഡി കണ്ടുകെട്ടി. കരുവന്നൂരിൽ വഞ്ചിതരായവർക്ക് പണം തിരിച്ചു നൽകും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി ഉറപ്പ് നല്കി.
ബിജെപി ഭരണത്തില്‍ രാജ്യം വേഗത്തില്‍ മുന്നോട്ട് പോകുകയാണെന്നും എല്‍ഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും എല്‍ഡിഎഫ് കേന്ദ്ര പദ്ധതികള്‍ക്ക് തടസം നില്‍ക്കുകയാണെന്നും മോദി പറഞ്ഞു.
കോൺഗ്രസിന്റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെ കേരളത്തിലെത്തി. ജയിക്കാൻ നിരോധിത സംഘടനയുമായി കൈകോർക്കും. പക്ഷെ സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ലെന്നും രാഹുലിനെ പരാമർശിച്ച് മോദി പറഞ്ഞു.