കുഞ്ഞനന്തന് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ജയിലില്‍ വിവിഐപിയെത്തി; ദുരൂഹത ആവർത്തിച്ച് കെ.എം.ഷാജി
Sunday, April 14, 2024 2:11 PM IST
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ വീണ്ടും ആരോപണവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജി. കുഞ്ഞനന്തന് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കണ്ണൂര്‍ ജയിലില്‍ ഒരു വിവിഐപി സന്ദര്‍ശനം നടത്തിയിരുന്നെന്ന് ഷാജി പറഞ്ഞു. ഈ സന്ദര്‍ശനവുമായി കുഞ്ഞനന്തന്റെ മരണത്തിന് ബന്ധമുണ്ടെന്നാണ് ആരോപണം.
പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. ആ വിവിഐപി ആരെന്ന് പിന്നീട് വ്യക്തമാക്കും. തനിക്കെതിരേ കേസെടുത്ത ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും ഷാജി വെല്ലുവിളിച്ചു. സിപിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികൾ ആത്മഹത്യ ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്നും ഷാജി ആവർത്തിച്ചു.
ടി.പി കേസിൽ നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഷാജി നേരത്തേയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കുഞ്ഞനന്തന്റെ കുടുംബം അടക്കം ഇത് നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു.
പരാമർശം തള്ളിയ സിപിഎം ഷാജിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കേസ് കൊടുക്കാൻ പാർട്ടി തയാറാകാത്ത സാഹചര്യത്തിലാണ് സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് ഷാജി വീണ്ടും രംഗത്തെത്തിയത്.