ശമ്പളം പിൻവലിക്കാൻ ഇന്നും നിയന്ത്രണം; എല്ലാവർക്കും കിട്ടാതെ നിരാഹാര സമരം നിർത്തില്ലെന്ന് ആക്ഷൻ കൗൺസിൽ
Tuesday, March 5, 2024 10:30 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഇന്നും തുടരും. അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുന്നത്.
തിങ്കളാഴ്ച പോലീസ്, എക്സൈസ്, റവന്യു, സെക്രട്ടേറിയറ്റ്, എക്സൈസ് ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നു. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്.
അതേസമയം, എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിലപാട്.
കടുത്ത നിയന്ത്രണത്തോടെ തിങ്കളാഴ്ച മുതൽ ശമ്പളവിതരണം തുടങ്ങിയത്. 50,000 രൂപ വരെ ശന്പളം ലഭിക്കുന്ന തരത്തിലാണ് ശന്പളവിതരണ ക്രമീകരണം. അടുത്ത ദിവസങ്ങളിൽത്തന്നെ ബാക്കി ശന്പളത്തുക നൽകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നുണ്ടെങ്കിലും ഉടൻ ലഭിക്കുമോ എന്ന കാര്യത്തിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.
ജീവനക്കാരുടെ ഇടിഎസ്ബി അക്കൗണ്ടിൽ ശന്പളം മുഴുവൻ വന്നതായി കാണും. എന്നാൽ, ബാങ്ക് അക്കൗണ്ടിലേക്കോ മറ്റ് അക്കൗണ്ടുകളിലേക്കോ മാറ്റാവുന്ന പരിധി 50,000 രൂപ മാത്രമാകും.
മൂന്നുദിവസത്തെ ശന്പളവിതരണം ഒരുമിച്ചു നടത്തുന്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് 50,000 രൂപയുടെ പരിധി നിശ്ചയിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഭൂരിഭാഗം ജീവനക്കാർക്കും ശന്പളം ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഉയർന്ന ശന്പളമുള്ള ജീവനക്കാർക്കാകും പരിധി.
ഇവരുടെ ബാക്കി ശന്പളം മൂന്നോ നാലോ ദിവസത്തിനകം നൽകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, 50,000 രൂപയെന്ന പരിധി ഏർപ്പെടുത്തിയതോടെ സെക്രട്ടേറിയറ്റിലെ മിക്ക ജീവനക്കാർക്കും പകുതിയോ അതിൽ താഴെയോ ശന്പളം മാത്രമേ ലഭിക്കൂ.
നിയന്ത്രണത്തിന്റെ ഭാഗമായി ട്രഷറി സേവിംഗ്സ് അക്കൗണ്ടുകളിൽനിന്നുള്ള പണം പിൻവലിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. മറ്റു ട്രഷറി നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ട്രഷറിയിൽനിന്ന് 25,000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ പിൻവലിക്കാനാവില്ല.