ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി അയർലൻഡ്
Friday, March 1, 2024 10:51 PM IST
അബുദാബി: ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി അയർലൻഡ്. അബുദാബിയില്‍ നടന്ന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്താണ് അയര്‍ലന്‍ഡ് കന്നി ടെസ്റ്റ് ജയം ആഘോഷിച്ചത്.
ആദ്യ ടെസ്റ്റ് ജയത്തിനായി ഏറ്റവും കുറവ് മത്സരങ്ങള്‍ കളിക്കുന്ന ആറാമത്തെ ടീമാണ് അയര്‍ലന്‍ഡ്. തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷം എട്ടാം ടെസ്റ്റിലാണ് അയര്‍ലന്‍ഡ് ചരിത്രനേട്ടത്തിലെത്തിയത്.
സ്കോർ: അഫ്ഗാനിസ്ഥാന് 155 & 218, അയര്‍ലന്‍ഡ് 263& 111-4. ആദ്യ ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാന് 155 റൺസിന് എല്ലാവരും പുറത്തായി. 53 റൺസുമായി ഇബ്രാഹിം സദ്രാൻ ടോപ് സ്കോററായി.അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയർ അഞ്ചുവിക്കറ്റ് നേടി.
അഫ്ഗാനിസ്ഥാന്റെ 155 റൺസിന് മറുപടിയായി ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡ് 263 റൺസിന് പുറത്തായി. പോൾ സ്റ്റെർലിംഗ് 52 റൺസുമായി മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാനായി സിയാ-ഉർ-റഹ്മാൻ അഞ്ചുവിക്കറ്റ് നേടി.
അഫ്ഗാനിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 218 റണ്‍സില്‍ അവസാനിച്ചിരുന്നു. 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയും 46 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസും 32 റണ്‍സെടുത്ത നൂര്‍ അലി സര്‍ദ്രാനും മാത്രമെ അഫ്ഗാനായി പൊരുതിയുള്ളു. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയറും മാറി മക്കാര്‍ത്തിയും ക്രെയ്ഗ് യഗും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മൂന്നാം ദിനം 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അയര്‍ലന്‍ഡ് 13-3ലേക്ക് കൂപ്പുകുത്തിയശേഷമാണ് ജയിച്ചു കയറിയത്. നാലാം വിക്കറ്റില്‍ പോള്‍ സ്റ്റെര്ലിങ്ങുമൊത്ത് കൂട്ടുകെട്ടുണ്ടാക്കാന്‍ ബാല്ബറൈന് ശ്രമിച്ചെങ്കിലും സ്കോര്‍ 39ല്‍ നില്‍ക്കെ സ്റ്റിര്‍ലിങ്ങും (14) വീണതോടെ അയര്‍ലന്‍ഡ് പരാജയം മുന്നിൽ കണ്ടു.
പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ലോര്‍ക്കാന്‍ ടക്കർ നിലയുറപ്പിച്ചതോടെ അയര്‍ലന്‍ഡ് ഐതിഹാസിക വിജയം നേടുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും അടക്കം എട്ട് വിക്കറ്റ് വീഴ്ത്തിയ അഡയര്‍ മത്സരത്തിലെ താരമായി.
2018ല്‍ ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡ് പാകിസ്ഥാനെതിരെ ആണ് ആദ്യം കളിച്ചത്. ആ മത്സരം തോറ്റ് തുടങ്ങിയ അയര്‍ലന്‍ഡ് അഫ്ഗാനെതിരെയും മുമ്പ് ടെസ്റ്റില്‍ തോറ്റിരുന്നു. ഇന്ത്യയ്ക്കെതിരെ ആയിരുന്നു അഫ്ഗാന്റെ ടെസ്റ്റ് അരങ്ങേറ്റം.