ടി.പി കേസ് പ്രതിയുടെ വിവാഹത്തിന് ഷംസീർ പോയത് മാനുഷിക മൂല്യം പരിഗണിച്ച്; ന്യായീകരിച്ച് ഇ.പി
Thursday, February 29, 2024 3:56 PM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംൽഎയായിരുന്ന ഇപ്പോഴത്തെ സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
നമുക്ക് ഒരുപാട് ആളുകളുമായി ബന്ധമുണ്ട്. ചിലർ ചില കേസിൽ പെട്ടിട്ടുണ്ടാകും. ആ വീട്ടിൽ ഉള്ള എല്ലാവരും ആ കേസിൽപ്പെട്ടവരാണോ? വ്യത്യസ്ത രാഷ്ട്രീയത്തിൽപ്പെട്ടവർ ആയാലും സാമൂഹിക പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കാറില്ല. ഒരാൾ കുറ്റം ആരോപിച്ച് ജയിലിൽ ഉള്ളതുകൊണ്ട് ആയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്കരിക്കുകയാണോ ചെയ്യേണ്ടതെന്നും ഇ.പി. ചോദിച്ചു.
നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ വീട്ടിൽ ആരുംപോയി കല്യാണം നടത്തിക്കൊടുക്കാറില്ലേ. രാഷ്ട്രീയശത്രുതയുള്ളതുകൊണ്ട് മറ്റൊരാളുടെ വിവാഹത്തിന് പങ്കെടുക്കാറില്ലേ? വിവാഹത്തിനും മരണവീടുകളിലും പോകാറുണ്ടെന്നും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും വിലകൽപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017-ൽ ടി.പി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങിൽ അന്ന് എംഎൽഎ ആയിരുന്ന ഷംസീർ എത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജൻ.