അഭിലാഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് കാനത്തില്‍ ജമീല
Friday, February 23, 2024 10:20 AM IST
കോഴിക്കോട്: സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഭിലാഷിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാനത്തില്‍ ജമീല.
കൊയിലാണ്ടി നഗരസഭയിലെ പാലിയേറ്റീവ് കെയര്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ടാണ് അഭിലാഷിനെ പുറത്താക്കിയതെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള സ്വഭാവ പ്രശ്നങ്ങള്‍ അഭിലാഷിനുണ്ടായിരുന്നുവെന്നും കാനത്തില്‍ ജമീല പറഞ്ഞു.
കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സത്യനാഥൻ കൊല്ലപ്പെട്ടത്. സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായ അഭിലാഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനു പിന്നിൽ വ്യക്തിവിരോധമാണെന്ന് അഭിലാഷ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചിരുന്നു. പാര്‍ട്ടിക്ക് അകത്തുണ്ടായ തര്‍ക്കങ്ങളില്‍ തന്നോട് സ്വീകരിച്ച നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും തനിച്ചാണ് കൊല നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.