ന്യൂഡൽഹി: കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചയാണെന്നും കർഷകരുമായി സർക്കാർ എപ്പോഴും ചർച്ചയ്ക്ക് തയാറാണെന്നും അവരാണ് രാജ്യത്തിന്റെ അന്നദാതാകളെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.
യുപിഎ സർക്കാരിന്റെ കാലത്ത് ചെലവഴിച്ച തുകയെ അപേക്ഷിച്ച് കർഷകർക്കായി കൂടുതൽ ഫണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
നേരത്തേയും ഞങ്ങൾ ചർച്ചകൾക്ക് തയാറായിരുന്നു. ഇപ്പോഴും ഞങ്ങൾ തയാറാണ്. ഭാവിയിലും ഞങ്ങൾ തയാറാകും. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അവരാണ് ഞങ്ങളുടെ "അന്നദാതാക്കൾ' അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള രാസവളങ്ങളുടെ വില വർധിച്ചിട്ടും, കർഷകർക്കുള്ള വളത്തിന്റെയും യൂറിയയുടെയും വില വർധനവ് ഞങ്ങൾ തടഞ്ഞു. ഇന്ത്യാ ഗവൺമെന്റ് മൂന്ന് ലക്ഷം കോടി രൂപ സബ്സിഡി നൽകി.
കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ തുടർച്ചയായി പ്രവർത്തിച്ച് നാനോ യൂറിയ കൊണ്ടുവന്നു. ഇത് മാത്രമല്ല, യുപിഎയുടെ കാലത്ത് ഗോതമ്പ്, നെല്ല്, എണ്ണക്കുരു എന്നിവയ്ക്കായി 5.50 ലക്ഷം കോടി രൂപ ചെലവഴിച്ചു. മോദി സർക്കാർ 18,39,000 കോടി രൂപ അനുവദിച്ചു. ഇത് 3.50 മടങ്ങ് കൂടുതലാണ്,” ഠാക്കൂർ പറഞ്ഞു. കോൺഗ്രസിന്റെ കാലത്ത് കർഷകർക്ക് ബഹുമാനമോ ധനസഹായമോ ഉണ്ടായിരുന്നില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
"അവർ (യുപിഎ) എണ്ണക്കുരുക്കൾക്കായി 11,000 കോടി ചെലവഴിച്ചു, ഞങ്ങൾ 33,000 കോടി രൂപ ചെലവഴിച്ചു, അവർ ഗോതമ്പിന് ചെലവഴിച്ചത് 2,80,000 രൂപ, ഞങ്ങൾ 12,80,000 രൂപ ചെലവഴിച്ചു.
12 കോടി കർഷകർക്ക് 2.81 ലക്ഷം കോടി രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചത് മോദി സർക്കാരാണ്. യുപിഎ കാലത്ത് കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. നമ്മുടെ കാലത്ത്, പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം 1.54 ലക്ഷം കോടി രൂപയുടെ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. അനുരാഗ് ഠാക്കൂർ പറഞ്ഞു.
യുപിഎ കാലത്ത് ബാങ്കുകളിൽ നിന്ന് പണം ലഭിച്ചിരുന്നില്ല. 2013-14ൽ 7.3 ലക്ഷം കോടി രൂപ നൽകി. 2021-22ൽ 20 ലക്ഷം കോടിയിലധികം ഞങ്ങൾ കർഷകർക്ക് നൽകി. ഇത് കർഷകരോടുള്ള ഞങ്ങളുടെ കടമയായിരുന്നു. അതുകൊണ്ടാണ് മോദി കൃഷി, കർഷക ക്ഷേമ മന്ത്രാലയം സൃഷ്ടിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.