ഡൽഹി ചലോ മാർച്ചുമായി കർഷകർ, കണ്ണീർവാതകവുമായി പോലീസ്; ശംഭു അതിർത്തിയിൽ സംഘർഷം
Wednesday, February 21, 2024 2:09 PM IST
ന്യൂഡൽഹി: താങ്ങുവില ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘടനകൾ പുനഃരാരംഭിച്ച ഡൽഹി ചലോ മാർച്ചിനു നേരെ പോലീസ് നടപടി. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിലും ഖനൗരിയിലും പ്രതിഷേധക്കാർക്കു നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനു പിന്നാലെ പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. നിരവധിപ്പേർക്ക് പരിക്കേറ്റു.
പ്രതിഷേധക്കാർ പിന്മാറാൻ കൂട്ടാക്കാതെ വന്നതോടെ ഡ്രോൺ ഉപയോഗിച്ച് വീണ്ടും പോലീസ് കണ്ണീർവാതക ഷെല്ലുകൾ വർഷിച്ചു.
കർഷകർ തലസ്ഥാനത്തേക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പോലീസ് സന്നാഹമാണു നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മാര്‍ച്ചുമായി മുന്നോട്ടെന്ന നിലപാടുമായി കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്.
അതിർത്തിയിലെ ബാരിക്കേഡുകൾ തകർക്കാൻ കർഷകർ വാഹനങ്ങൾ ഉപയോഗിച്ചാൽ അവ പിടിച്ചെടുക്കുമെന്നു ഹരിയാന പോലീസ് വ്യക്തമാക്കി. ശംഭു അതിർത്തിയിൽനിന്ന് ബുൾഡോസറുകളും മറ്റ് മണ്ണുമാന്തി ഉപകരണങ്ങളും പിടിച്ചെടുക്കാൻ പഞ്ചാബ് പോലീസിനോട് ഹരിയാന പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ അകലെ മാധ്യമപ്രവർത്തകർ നിൽക്കണമെന്നും പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടു.
അതേസമയം, കർഷകസമരം തീർക്കാൻ കേന്ദ്ര സർക്കാർ മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സഹായം തേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമരീന്ദർ സിംഗ് കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീർക്കണമെന്ന നിലപാടാണുള്ളതെന്നും കർഷകർ ചില കാര്യങ്ങളിൽ ദേശീയ താല്പര്യം കൂടി പരിഗണിക്കണമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
സർക്കാർ നിർദേശം കർഷകർ തള്ളിയതിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസർക്കാർ. ഇന്ന് ഉച്ചയോടെ ഹരിയാനയിലേക്ക് മാർച്ച് സമാധാനപരമായി പ്രവേശിക്കുമെന്നു കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.