തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം
Tuesday, February 20, 2024 11:51 PM IST
തൊടുപുഴ: വിദ്യാർഥി പ്രതിഷേധം തുടരുന്ന തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താൻ തീരുമാനം.
ഒരു വിദ്യാർഥിക്ക് മാത്രമായി മാർക്ക് ദാനം നടത്തിയ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ കോളജ് കെട്ടിടത്തിനു മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയും സബ്കളക്ടർ അരുൺ എസ്. നായരും കോളജിലെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച സമരമാണ് രാത്രി വൈകിയും തുടരുന്നത്. സമരത്തിനിടെ കുഴഞ്ഞുവീണ രണ്ട് വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികളടക്കം മുപ്പതോളം വിദ്യാർഥികളാണ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി പ്രതിഷേധിക്കുന്നത്.
അന്പത് ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർഥിക്ക് ഇന്റേണൽമാർക്ക് മുഴുവൻ നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവര് സമരം നടത്തിയിരുന്നു.
ഇതിനുപിന്നാലെ സമരത്തിനു നേതൃത്വം നല്കിയ ഏഴു പേരെ സസ്പെന്ഡ് ചെയ്തു. ഇതോടെയാണ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്.