ചിന്നക്കനാലിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു
Monday, December 4, 2023 9:08 PM IST
ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കാൻ വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് നടപടി.
ചിന്നക്കനാൽ റിസർവുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാല്‍ റിസര്‍വ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നതായും കാര്യങ്ങള്‍ വിശദമായി വിലയിരുത്തിയതായും മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
2023 ഓഗസ്റ്റിൽ പാസാക്കിയ കേന്ദ്രവന-സംരക്ഷണ ഭേദഗതി നിയമ പ്രകാരം 1996 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല.
ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തയാറാക്കാൻ നവംബർ 30ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു. അതിനാൽ ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്തുത തീയതിക്ക് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിന് നിയമപ്രകാരം സംരക്ഷണം നൽകും.
കളക്ടർക്ക് അയച്ച കത്തിൽ തുടർനടപടികൾ ആവശ്യമില്ല എന്നും വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ നിറുത്തിവയിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
നേരത്തെ, സ്ഥലം റിസർവ് വനമായി പ്രഖ്യാപിച്ചതിനെതിരെ എം.എം. മണി എംഎൽഎ രംഗത്തെത്തിയിരുന്നു. വിജ്ഞാപനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.