ഓയൂർ സംഭവത്തിൽ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായത് പോലീസിന്റെ മികവ്: മുഖ്യമന്ത്രി
Saturday, December 2, 2023 8:19 PM IST
പാലക്കാട്: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ പുരോഗതിയിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയിൽ അന്വേഷണം നടന്നുവെന്നും പോലീസ് മികവ് കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആത്മാർത്ഥമായും അർപ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത, എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നുത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിന്റെ കൃത്യനിർവഹണം പോലും തടസപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചിരുന്നു.
കേരള പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും യശസ് നേടി രാജ്യത്ത് തന്നെ മുൻനിരയിൽ നിൽക്കുന്ന സേനയാണ്. ആലുവയിലെ അതിഥി തൊഴിലാളിയുടെ മകളെ പീഡീപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 110 ദിവസത്തിനുള്ളിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാനായത് അതിന് ഒരു ഉദാഹരണം മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞു.
എകെജി സെന്ററിനു നേരെ ഉണ്ടായ ബോംബേറിലും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും ഇത്തരം വ്യാജ പ്രചാരണങ്ങളാണ് ചിലർ നടത്തിയത്. എന്നാൽ രണ്ട് കേസുകളിലും പോലീസ് പ്രതികളെ പിടികൂടി.
രണ്ട് സ്ത്രീകളുടെ തിരോധാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങൾക്ക് ശേഷം പ്രതികൾ സ്വസ്ഥരായി ജീവിക്കുമ്പോഴാണ് നിയമത്തിന്റെ കരങ്ങളിൽ അവർ പെടുന്നത്.
ഉത്തരേന്ത്യയിൽനിന്ന് കേരളത്തിലെത്തി എലത്തൂരിൽ ട്രെയിനു തീവച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാൻ ഇടയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.