ഓയൂർ കേസിൽ പോലീസിന് അഭിനന്ദനം; മുൻവിധിയോടെ സേനയെ കുറ്റപ്പെടുത്തരുതെന്നും മുഖ്യമന്ത്രി
Saturday, December 2, 2023 11:43 AM IST
പാലക്കാട്: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റിലായത് പ്രധാന പ്രതികളാണെന്നും പോലീസിന്റെ അന്വേഷണമികവാണ് പ്രതികളിലേക്കെത്തിച്ചതെന്നും മുഖ്യമന്ത്രി പാലക്കാട്ട് നവകേരളസദസിൽ പറഞ്ഞു.
കേസിൽ നല്ല രീതിയിൽ അന്വേഷണം നടന്നു. അന്വേഷണ മികവ് പോലീസ് കാട്ടി. ആത്മാർഥമായും അർപ്പണ മനോഭാവത്തോടെയും പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ യഥാർഥ പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടിൽ അധികം ഉണ്ടായിട്ടില്ലാത്ത, എന്നാൽ മറ്റ് ചില ഇടങ്ങളിൽ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ പോലീസിന്റെ കൃത്യനിർവഹണം പോലും തടസപ്പെടുത്തുന്ന തരത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിച്ചെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
സംസ്ഥാന പോലീസ് ക്രമസമാധാന പാലനത്തിലും അന്വേഷണ മികവിലും നല്ല യശസ് നേടിയിട്ടുള്ള പോലീസാണ്. അത് നമ്മുടെ രാജ്യത്തുതന്നെ മുൻനിരയിൽ നില്ക്കുന്ന പോലീസ് സേനയാണ്. ആലുവയിലെ അതിഥിത്തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് കേരളത്തിലെ പോലീസ് ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന മികവിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു സംഭവങ്ങൾ കൂടി ഇതിനോടു ചേർന്ന് കാണണം. എകെജി സെന്ററിന് നേരെ ഉണ്ടായ ബോംബേറ് കേസിൽ, ഭരിക്കുന്ന പാർട്ടിയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്ത പോലീസ് എന്നായിരുന്നു അന്നത്തെ ആദ്യഘട്ട പ്രചാരണം. പ്രതിയെ കിട്ടിയോ എന്ന് ദിവസക്കണക്ക് വെച്ച് ചോദിക്കലും ഉണ്ടായി.
ഒടുവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ കേസിൽ അറസ്റ്റ് ചെയ്തപ്പോൾ പ്രചരണക്കാർ ഒറ്റയടിക്ക് നിശബ്ദരായി. മയക്കുമരുന്ന് ചോക്ലേറ്റ് നൽകിയിട്ടാണ് പ്രതിയെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിച്ചത് എന്ന വിചിത്ര ന്യായീകരണവുമായി ഒരു നേതാവ് വന്നത് ഓർമയുണ്ടല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ഇതുപോലെയൊന്ന് ആയിരുന്നു. ആശ്രമം സന്ദീപാനന്ദഗിരി തന്നെ തീവച്ചു എന്നായിരുന്നു സംഘപരിവാറിന്റെ പ്രചാരണം. ഒടുവിൽ ബിജെപി കൗൺസിലർ അടക്കമുള്ള പ്രതികളെ ഇതുപോലെ പിന്തുടർന്ന് പോലീസ് പിടികൂടി.
രണ്ട് സ്ത്രീകളുടെ തിരോധാനത്തിൽ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങൾക്ക് ശേഷം പ്രതികൾ സ്വസ്ഥരായി ജീവിക്കുബോഴാണ് നിയമത്തിന്റെ കരങ്ങളിൽ അവർ പെടുന്നത്. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെത്തി എലത്തൂരിലെ ട്രെയിൻ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാൻ ഇടയില്ല.
കേസന്വേഷണത്തിൽ കാണിക്കുന്ന മികവ് നമ്മുടെ അനുഭവത്തിലുള്ളതാണ്. എന്നാൽ കേസന്വേഷണവും അതിലുള്ള നടപടികളും ചിലപ്പോൾ അതിന്റേതായ ചെറിയ സമയമെടുത്തെന്നുവരും. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ പോലിസിനു നേരെ മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾ ശരിയായ കാര്യമല്ല.
കൊല്ലത്തെ കുട്ടിയുടെ കാര്യത്തിൽ ഒരുപരിധിവരെ മാധ്യമങ്ങൾ നല്ല സംയമനത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ആ സംയമനവും ശ്രദ്ധയും കുറച്ചുകൂടി സൂക്ഷ്മതയോടെ തുടർന്നും ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.