കൊല്ലം: ഓയൂരില്‍ ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ട് പോയ സ്ഥലത്തിന് പത്ത് കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംക്ഷനില്‍ ആര്‍.ബിജുവിന്‍റെയും ചിത്രയുടേയും പന്ത്രണ്ട് വയസുള്ള മകളെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്.

ബിജു സൈനികനാണ്. തിങ്കളാഴ്ച രാവിലെ 8.30ന് ആണ് സംഭവം. വീടിനകത്തായിരുന്ന കുട്ടി സിറ്റ് ഔട്ടിലേക്ക് വന്നപ്പോള്‍ ഇവിടെ ചുരിദാര്‍ ധരിച്ചൊരു സ്ത്രീ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും ആരാണെന്ന് ചോദിച്ചപ്പോള്‍ പെട്ടന്ന് ഗേറ്റ് കടന്ന് രക്ഷപെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബൈക്കില്‍ കാത്തുനിന്നയാളുമായാണ് ഈ സ്ത്രീ രക്ഷപെട്ടത്. ഇത് സംബന്ധിച്ച് കുട്ടിയുടെ അമ്മ ചിത്ര സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട് ഒരു മണിക്കൂറിന് ശേഷമാണ് അബിഗേലിനെ തട്ടിക്കൊണ്ട് പോകുന്നത്. അബിഗേലിനായുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്.