കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറായി. ഈ സംഘം സാധനം വാങ്ങാന്‍ കയറിയ കടയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ഇത് എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എത്തിക്കും. രണ്ട് പേരാണ് കടയില്‍ സാധനം വാങ്ങാന്‍ വന്നത്.

രേഖാചിത്രത്തിലുണ്ടായിരുന്ന ആളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ മുഖം മറച്ചിരുന്നു. തിങ്കളാഴ്ച രാത്രി പത്തോടെ പള്ളിക്കലിലുള്ള പെട്രോള്‍ പമ്പില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കരുതുന്ന കാര്‍ ഇന്ധനമടിക്കാന്‍ വന്നുവെന്നും രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അതിലുണ്ടായിരുന്നുവെന്നും പെട്രോള്‍ പമ്പ് ഉടമ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു.

കാറിലുണ്ടായിരുന്നവരെ കാണാന്‍ രണ്ട് ബൈക്കുകളിലായി രണ്ട് യുവാക്കള്‍ എത്തിയെന്നും ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കുറച്ച് ദൂരം കാറിന് പിന്നാലെ സഞ്ചരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശേഷം കാര്‍ എങ്ങോട്ട് പോയി എന്നതില്‍ വിവരം ലഭിച്ചിട്ടില്ല.

പെട്രോള്‍ പന്പിലെ ജീവനക്കാരാണ് ഇവരെ കണ്ട് സംശയം തോന്നി പമ്പ് ഉടമയോട് കാര്യങ്ങള്‍ പറഞ്ഞത്. ഈ സമയമായപ്പോഴേക്കും കുട്ടിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്തയും കാറിന്‍റെ ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമത്തിലടക്കം പങ്കുവെക്കപ്പെട്ടിരുന്നു. ഇന്ധനം അടിച്ചതിന്‍റെ പണം പേടിഎമ്മിലൂടെ അവര്‍ ഇട്ടുവെന്നും അദ്ദേഹം പറയുന്നു.