മുൻ നാവികരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം; ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു
Friday, November 24, 2023 10:21 PM IST
ന്യൂഡൽഹി: ഖത്തറിൽ ഇന്ത്യൻ മുൻ നാവികരെ വധശിക്ഷയ്ക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് ഇന്ത്യക്കാരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.
ഇവരെല്ലാവരും ഇന്ത്യൻ നാവികസേനയിൽ 20 വർഷം വരെ സേവനം ചെയ്തവരാണ്. കൂടാതെ സേനയിലെ ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ സുപ്രധാന സ്ഥാനങ്ങളും ഇവർ വഹിച്ചിട്ടുണ്ട്.
അറസ്റ്റിലായവരിൽ ഒരാളുടെ സഹോദരിയായ മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചിരുന്നു.