ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; തെളിവുകളില്ലെന്നും അന്വേഷണം തുടരേണ്ടതില്ലെന്നും വിജിലന്‍സ്
Tuesday, November 14, 2023 5:01 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ പണം വാങ്ങിയെന്ന കേസില്‍ തെളിവുകളില്ലെന്നും അന്വേഷണം തുടരേണ്ടതില്ലെന്നും വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു അഡ്വ. സൈബി നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ച ജസ്റ്റീസ് കെ. ബാബു ഹര്‍ജി 20ന് പരിഗണിക്കാനായി മാറ്റി.
തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കവെ തെളിവില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന് സൈബിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. അത്തരമൊരു ഇടപെടല്‍ തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പരിശോധിക്കാമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. തുടര്‍ന്നാണു ഹര്‍ജി മാറ്റിയത്.
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണു കേസ്. കേസില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതിനാല്‍ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് രജിസ്റ്റര്‍ ചെയ്തത്.
ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ അന്വേഷണസംഘം സൈബിക്കെതിരേ തെളിവുകളില്ലെന്ന് കണ്ടെത്തി കഴിഞ്ഞയാഴ്ചയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.