കണ്ണൂര്‍: കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ചതിനു പിന്നാലെ ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഡ്രൈവര്‍ കെ. ജീജിത്തിന്‍റെ (45) കുടുംബാംഗങ്ങളും നാട്ടുകാരും. തലശേരി സബ് ഡിവിഷന്‍ പോലീസ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച പരാതി കൈമാറി.

ഒരുസംഘം ആളുകളുടെ മര്‍ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയില്‍ പറയുന്നു. വടകര-തലശേരി റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനായിരുന്നു മനേക്കര സ്വദേശിയായ ജീജിത്ത്. കണ്ണൂര്‍ തലശേരി പെട്ടിപ്പാലത്ത് വച്ച ശനിയാഴ്ചയാണ് അപകടമുണ്ടാകുന്നത്. ഇവിടെ വച്ച് കാല്‍നട യാത്രക്കാരനായ മുനീറിനെ ബസ് ഇടിക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളിയാണ് മുനീര്‍. ഇദ്ദേഹം തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്നയുടനെ ജീജിത്ത് ബസില്‍നിന്ന് ഇറങ്ങിയോടി. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ഇയാള്‍ ഓടിയത്.

ട്രാക്കിലൂടെ ഓടുന്നതിനിടെ ഇതിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ രക്ഷപെടാന്‍ ശ്രമിച്ച കണ്ടക്ടര്‍ ബിജീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ട് മര്‍ദിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജീഷ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.