തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; ട്രെയിനുകൾ റദ്ദാക്കി, സ്കൂളുകൾക്ക് അവധി
Friday, November 10, 2023 3:22 PM IST
ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തമായതോടെ തമിഴ്നാട്ടിലെ പലയിടത്തും കനത്ത മഴ തുടരുകയാണ്. വ്യാപകമായ വെള്ളപ്പൊക്കത്തിനൊപ്പം പലയിടത്തും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിലെങ്കിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവിൽ രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധിയാണ്. തിരുവാരൂർ ജില്ലയിലെയും പുതുച്ചേരിയിലെ കാരയ്ക്കലിലെയും സ്കൂളുകൾക്ക് ഇന്ന് മുതൽ അവധിയായിരിക്കും. കോയമ്പത്തൂർ, തിരുപ്പൂർ, മധുര, തേനി, ദിണ്ടിഗൽ ജില്ലകളിൽ വ്യാഴാഴ്ച സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.
തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, പുതുക്കോട്ടൈ, ശിവഗംഗ, രാമനാഥപുരം, വിരുദുനഗർ, തൂത്തുക്കുടി, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നീലഗിരി മൗണ്ടൻ റെയിൽവേയുടെ കല്ലാറിനും കൂനൂരിനും ഇടയിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നവംബർ 16 വരെ രണ്ട് സർവീസുകൾ റെയിൽവേ റദ്ദാക്കി.
മേട്ടുപ്പാളയത്തുനിന്ന് ഉദഗമണ്ഡലം വരെയും തിരിച്ചും ഓടുന്ന 06136, 06137 എന്നീ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ നവംബർ 10 മുതൽ നവംബർ 16 വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
മധുര, കോയമ്പത്തൂർ, തൂത്തുക്കുടി തുടങ്ങി നിരവധി നഗരങ്ങളിൽ വ്യാഴാഴ്ച രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. കോയമ്പത്തൂരിലെ കുഞ്ഞപ്പ-പനായിക്ക് സമീപമുള്ള റോഡിലും കോത്തഗിരി മേട്ടുപ്പാളയം മേഖലയിൽ മേട്ടുപ്പാളയം ഹൈവേയിലും മണ്ണിടിഞ്ഞു.
കാലാവസ്ഥാ പ്രവചനമനുസരിച്ച്, കോമറിൻ മേഖലയില്‍ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത് ഇത് വടക്ക് കിഴക്കന്‍ കാറ്റിനെ ശക്തമാക്കുന്നു. അറബിക്കടലിന് കിഴക്ക് മധ്യേ മേഖലയിൽ ന്യൂനമർദ്ദമുണ്ടായതുമാണ് തമിഴ്നാട്ടില്‍ മഴ ശക്തമാകുന്നതിന് കാരണമായിട്ടുള്ളത്.