ന്യൂഡല്‍ഹി: വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി കേന്ദ്രം. ചെലവിന് ആനുപാതികമായി എല്ലാവര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതിനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വൈദ്യുതിവിതരണച്ചെലവ് പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കണം നിരക്ക് പുതുക്കേണ്ടത് എന്നും കേന്ദ്രത്തിന്‍റെ നിര്‍ദേശത്തിലുണ്ട്. ഇതോടെ ഓരോ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കുമെന്നാണ് സൂചന.

സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ പുതുക്കിയ നിരക്ക് സംബന്ധിച്ച് തീരുമാനമാകണം. സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടാനുസരണം സബ്‌സിഡി അനുവദിക്കാമെങ്കിലും തുക മുന്‍കൂറായി കൊടുക്കണം. ഓരോ സംസ്ഥാനങ്ങളിലേയും വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ആര്‍.കെ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഊര്‍ജ്ജ ഉത്പാദന, വിതരണ കമ്പനികളുടെ പ്രവര്‍ത്തനം അതത് സംസ്ഥാനങ്ങളിലെ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥിരമായി വിലയിരുത്തണമെന്നും എല്ലാ സര്‍ക്കാര്‍വകുപ്പുകളും പ്രീപെയ്ഡ് മീറ്റര്‍ സംവിധാനത്തിലേക്ക് മാറണമെന്നും സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു.

പുതിയ കണക്ഷന്‍ നല്‍കുന്നതിന് സമയദൈര്‍ഘ്യം കുറയ്ക്കണം, കളക്ഷനില്‍ 97 ശതമാനത്തിനും ബില്ലിങ്ങില്‍ 87 ശതമാനത്തിനും മുകളില്‍ കാര്യക്ഷമത ഉറപ്പാക്കണം, സ്മാര്‍ട്ട് മീറ്ററിങ്ങിന് ഉയര്‍ന്ന പരിഗണന വേണം, നവീന ഊര്‍ജപദ്ധതികളുടെ കമ്മിഷനിങ്ങിന് മുന്‍ഗണന നല്‍കണം,

ഊര്‍ജോത്പാദനശേഷി കൂട്ടാനാവശ്യമായ പദ്ധതി വേണം, വൈദ്യുതിനിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ച് ലോഡ്‌ഷെഡിങ് സാഹചര്യം ഒഴിവാക്കണം, വൈദ്യുതനിലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഫെബ്രുവരി 24നുമുമ്പ് തീര്‍ക്കണം, കാര്‍ഷികമേഖലയ്ക്ക് സൗരോര്‍ജത്തെ കൂടുതല്‍ ആശ്രയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും സമ്മേളനത്തിലുയര്‍ന്നു.