ആഡംബര കാര്‍ കവർച്ച; പ്രതികളെ കുടുക്കിയത് ജിപിഎസും സിസിടിവി കാമറയും
Saturday, November 4, 2023 2:38 PM IST
കോഴിക്കോട്: സര്‍വീസ് സെന്ററിന്റെ പൂട്ട് തകര്‍ത്ത് 45 ലക്ഷം വിലവരുന്ന ഫോര്‍ഡ് കാര്‍ കടത്തിയ സംഭവത്തില്‍ പ്രതികളെ കുടുക്കിയത് ജിപിഎസ് സംവിധാനം. കോഴിക്കോട്ടുനിന്നു കടത്തിയ കാര്‍ രൂപമാറ്റം വരുത്തുന്നതിനായി പേരാമ്പ്രയിലെ സ്റ്റിക്കര്‍ ഷോപ്പില്‍ എത്തിച്ചിരുന്നു.
പൂര്‍ണമായും കാറിന്റെ രൂപമാറ്റം നടത്താനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനുള്ള പണി തുടങ്ങുന്നതിനിടെയാണ് രണ്ടു പ്രതികളെ പോലീസ് പൊക്കിയത്. പേരാമ്പ്ര ചൊച്ചാട് പള്ളിച്ചാലിനില് അഫ്നാജ് (24), വെള്ളംതൊടി മുഹമ്മദ് ഹിഷാന്‍ (21) എന്നിവരാണ് പിടിയിലായത്.
നടക്കാവിലെ സര്‍വീസ് സെന്ററില്‍നിന്നു കടത്തിയ കാര്‍ പേരാമ്പ്ര ഭാഗത്തേക്ക് പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി കാമറകള്‍ പരിശോധിച്ച് അന്വേഷണം പേരാമ്പ്ര ഭാഗത്തേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് ഫോര്‍ഡ് കാറിലെ ജിപിഎസ് സംവിധാനം പോലീസിന് സഹായകരമായത്.
കാര്‍ രൂപമാറ്റം വരുത്താനായി ഷോപ്പില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ഷോപ്പുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലെ ജിപിഎസ് സംവിധാനം ട്രാക്ക് ചെയ്ത് പോലീസ് എത്തി പ്രതികളെ കുടുക്കുകയായിരുന്നു.
പോലീസ് സാന്നിധ്യം മനസിലാക്കിയ പ്രതികൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാറിന്റെ നമ്പര്‍ മാറ്റി സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമം. തെളിവ് നശിപ്പിക്കാന്‍ സ്ഥാപനത്തിലെ സിസിടിവിയും ഹാര്‍ഡ് ഡിസ്കും പ്രതികള്‍ അഴിച്ചുമാറ്റിയിരുന്നു.