മധ്യപ്രദേശിൽ 39 നേതാക്കളെ കോൺഗ്രസിൽ നിന്നും പുറത്താക്കി
Saturday, November 4, 2023 2:16 PM IST
ഭോപ്പാൽ: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും 39 പേർക്ക് വിലക്ക്. ആറു വര്‍ഷത്തേക്കാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ രംഗത്തെത്തിയവർക്കെതിരെയാണ് നടപടി.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥിന്റെ നിർദേശപ്രകാരമാണ് 39 നേതാക്കളെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്ന് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് സിംഗ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പുറത്താക്കപ്പെട്ട നേതാക്കൾ സ്വതന്ത്ര സ്ഥാനാർഥികളായോ അല്ലെങ്കിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സമാജ്വാദി പാർട്ടി (എസ്പി), ആം ആദ്മി പാർട്ടി (എഎപി) എന്നിവയുടെ സ്ഥാനാർഥികളായോ ആണ് മത്സരിക്കുന്നത്.
മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു (അലോട്ട്), മുൻ എംഎൽഎ അന്തർ സിംഗ് ദർബാർ (മോവ്), മുൻ എംഎൽഎ യാദ്വേന്ദ്ര സിംഗ് (നാഗോഡ്), സംസ്ഥാന പാർട്ടി വക്താവ് അജയ് സിംഗ് യാദവ് (ഖർഗാപൂർ), നസീർ ഇസ്ലാം (അലോട്ട്) എന്നിവരാണ് നടപടി നേരിടുന്നവരിൽ ചില പ്രമുഖർ. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 17 ന് നടക്കും.