അഭിമാനനിമിഷം; അസാധ്യം എന്നൊരു വാക്ക് കേരളത്തിലില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി
Sunday, October 15, 2023 5:51 PM IST
തിരുവനന്തപുരം: അസാധ്യം എന്നൊരു വാക്ക് കേരളത്തിലില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിന്റെ അടുത്ത നിമിഷത്തിലാണ് നാം നില്‍ക്കുന്നത്. ഏത് പ്രതിസന്ധിയെയും, അത് എത്ര വലുതാണെങ്കിലും അതിജീവിക്കും എന്ന് നാം നമ്മുടെ ഒരുമയിലൂടെയും ഐക്യത്തിലൂടെയും തെളിയിച്ചിട്ടുള്ളതാണ്. അതാണ് ഈ തുറമുഖ കാര്യത്തിലും നമുക്ക് കാണാനാകുകയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഇതുപോലെ എട്ട് കപ്പൽ കൂടി ഇനിയുള്ള ദിവസങ്ങളിൽ എത്തുമെന്നും ആറുമാസം കൊണ്ട് പൂർണമായും പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ മൂലം കുറച്ച് കാലതാമസം വന്നുവെന്നത് വസ്തുതയാണ്. പക്ഷെ വേഗത്തിൽ പദ്ധതി പൂർത്തിയാക്കാൻ സാധിച്ചു. ഈ പദ്ധതി യാഥാർഥ്യമാകണമെന്ന് ജനങ്ങൾ ആകെ ആഗ്രഹിക്കുന്ന കാര്യമാണ്. ഇതുപോലൊരു തുറമുഖം ലോകത്തിൽ അപൂർവമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ പോർട്ടിന്റെ ഭാഗമായുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.
ഈ തുറമുഖത്തിന്റെ സാന്നിധ്യത്തിലൂടെ വരാൻ പോകുന്ന വികസനം നമ്മുടെ ഭാവനകൾക്കപ്പുറമുള്ളതാണ്. അതിനുതകുന്ന സമീപനം നാമെല്ലാവരും സ്വീകരിക്കണം. ഇതിന്റെ ഭാഗമായി ഒരു ഔട്ടർ റിംഗ് റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ധാരാളം പുതിയ പദ്ധതികൾ കൂടി വരും. നാം കണക്കാക്കിയതിലും അപ്പുറമാണ് അതിനുള്ള സാധ്യത. നമ്മുടെ വികസന കുതിപ്പിന് കരുത്തേകുന്ന ഒന്നാകും തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്തിനെതിരേ ചില അന്താരാഷ്ട്ര ലോബികൾ പ്രവർത്തിച്ചെന്നും വാണിജ്യലോബികളും അതിനൊപ്പം നിന്നുവെന്നും എന്നാൽ അതിനെയെല്ലാം അതിജീവിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വൈകുന്നേരം നാലിന് തുറമുഖത്തിന്റെ ബെർത്തിൽ എത്തിയ ഷെൻ ഹുവ 15 എന്ന ചൈനീസ് കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പതാകവീശിയും ബലൂണ്‍ പറത്തിയും വാട്ടർ സല്യൂട്ട് നൽകിയുമാണ് വരവേറ്റത്.
കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും കപ്പലിനെ വരവേൽക്കാനെത്തിയിരുന്നു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിന് സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് വാട്ടർവേയ്സ് ആൻഡ് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി.
കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എംപി, എം. വിൻസന്റ് എംഎൽഎ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, അദാനി വിഴിഞ്ഞം പോർട്സ് ലിമിറ്റഡ് ചെയർമാൻ കരണ്‍ അദാനി എന്നിവരും മന്ത്രിമാരും മറ്റു നേതാക്കളും സന്നിഹിതരായിരുന്നു.
ആദ്യകപ്പൽ എത്തുന്ന ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തുറമുഖ പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചു. കരയിലും കടലിലും നിരീക്ഷണമുണ്ടാകും. അയ്യായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയത്. പൊതുജനങ്ങൾക്കു പ്രവേശനമുണ്ട്.
ആയിരം ദിവസംകൊണ്ട് പൂർത്തിയാക്കാമെന്ന വാഗ്ദാനത്തോടെ 2015 ഡിസംബർ 15 നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെ നേരിട്ട് ഒടുവിൽ എട്ടാം വർഷമാണ് ക്രെയിനുമായി ആദ്യകപ്പൽ എത്തിച്ചേർന്നത്.
അടുത്ത വർഷം ഡിസംബറിൽ നിർമാണം പൂർത്തിയാക്കി അന്താരാഷ്ട്ര തലത്തിൽ ചരക്കു നീക്കം ആരംഭിക്കാൻ സാധിക്കുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ മുൻനിര തുറമുഖമായി വിഴിഞ്ഞം മാറും.