തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്‍. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണന മൂലമാണ് ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെ ചിലര്‍ വെട്ടിയതെന്നും പ്രവര്‍ത്തക സമിതിയിലുള്ളത് തന്‍റെ ബ്രേക്കിനോളം സര്‍വീസ് ഇല്ലാത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഇനി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചാലും ഞാൻ മന്ത്രിയാകില്ല. അപ്പോഴും തന്നെ തഴയാന്‍ ന്യായീകരണങ്ങളുണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും.

മനപ്പൂര്‍വമാണ് പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത്. വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളുണ്ടായത് മൂലമാണ്.

പടവെട്ടാനുളള്ള സാഹചര്യമല്ലാത്തതു കൊണ്ടാണ് പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി പോകുന്നത്'. യുഡിഎഫിന് അടുത്ത തവണ ഭരണം കിട്ടുമെന്ന് ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.