എന്‍സിപി പോര് പുതിയ തലത്തില്‍
Saturday, July 22, 2023 6:23 PM IST
തിരുവനന്തപുരം: എന്‍സിപിയില്‍ ഔദ്യോഗിക പക്ഷവും വിമതപക്ഷവുമായുള്ള പോര് പുതിയതലത്തിലേക്ക്. ദേശീയ തലത്തില്‍ അജിത് പവാര്‍ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായതിന്റെ അലയൊലികളുടെ ഭാഗമായാണ് കേരളത്തിലും ചരടുവലി നടക്കുന്നത്.
എന്‍സിപിയുടെ മുന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ കഴിഞ്ഞ മാസം പദവിയിൽനിന്നും ഒഴിവാക്കിയിരുന്നു. പിന്നാലെ കഴിഞ്ഞയാഴ്ച അദ്ദേഹത്തെ പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കുകയും ചെയ്തു. പുറത്താക്കിക്കൊണ്ടുള്ള എന്‍സിപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്. രാജന്റെ കത്ത് കഴിഞ്ഞ 13ന് പുറത്തിറങ്ങി.
സംസ്ഥാനത്തെ ചേരിപ്പോരിനെ തുടര്‍ന്ന് വിമത വിഭാഗത്തിലെ ചിലര്‍ പ്രഫുല്‍ പട്ടേലുമായി ബന്ധപ്പെട്ടുവെന്ന വാര്‍ത്തകള്‍ പരന്നതിനു പിന്നാലെയാണ് മുന്‍ ജില്ലാ ഭാരവാഹിയെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കിയത്.
നിലവില്‍ സംസ്ഥാന ഘടകത്തില്‍ പി.സി. ചാക്കോയെ അനുകൂലിക്കുന്ന പക്ഷത്തിനാണ് ശക്തി. എന്നാല്‍ ആലപ്പുഴ കേന്ദ്രീകരിച്ചാണ് എന്‍സിപിയില്‍ വിമത പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നതെന്ന പരാതിയാണുള്ളത്. ഇത് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുന്നതില്‍ ചാക്കോ വിജയിച്ചു.
അജിത് പവാര്‍ പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്നതോടെ ചാക്കോയ്ക്ക് എന്‍സിപിയുടെ ദേശീയ തലത്തില്‍ തന്നെ കൂടുതല്‍ ഇടപെടല്‍ നടത്താനുള്ള അവസരമൊരുങ്ങി. ഈ അവസരമുപയോഗിച്ചാണ് വിമത വിഭാഗത്തിനെതിരേ തുടര്‍ച്ചയായ നടപടികള്‍.
എന്‍സിപി ഔദ്യോഗിക വിഭാഗവും തോമസ് കെ. തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് നിലനില്‍ക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ഇത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും എന്‍സിപി ഓഫീസ് പിടിച്ചെടുക്കല്‍ വരെയുള്ള അവസ്ഥയിലുമെത്തിയിരുന്നു.
ഇതിനിടയിലാണ് കേന്ദ്ര നേതൃത്വം രണ്ടായി പിളര്‍ന്നത്. ഇതോടെയാണ് സംസ്ഥാനത്തും എന്‍സിപിയില്‍ പടലപ്പിണക്കം രൂക്ഷമായത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ലക്ഷദ്വീപിലേയും കേരളത്തിലേയും ചില നേതാക്കളുമായും നേരത്തെ ബന്ധപ്പെട്ടുവെന്ന വാര്‍ത്തയും പരന്നിരുന്നു.
ദേശീയ നേതൃത്വം പൂര്‍ണമായും കൈയിലായതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ വെട്ടിനിരത്തലുകൾ നടത്താനാണ് ചാക്കോ പക്ഷം ശ്രമിക്കുന്നത്.