ആംബുലൻസ് വൈകിയെന്ന ആരോപണം: അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശിച്ച് വീണാ ജോർജ്
Wednesday, July 12, 2023 5:22 PM IST
തിരുവനന്തപുരം: പണം മുൻകൂട്ടി നൽകാത്തതിന്റെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് പുറപ്പെടാൻ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
നീണ്ടൂർ കൈതക്കൽ വീട്ടിൽ അസ്മ (72) ആണ് മരിച്ചത്. ഗവ. താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറുടെ അനാസ്ഥമൂലമാണ് അസ്മ മരിച്ചതെന്ന പരാതിയുമായി ചെറുമകൻ കെ.എ. മനാഫ്, വാർഡംഗം വി.എ. താജുദ്ദീൻ എന്നിവർ ആശുപത്രി സൂപ്രണ്ടിനു പരാതി നല്കിയിരുന്നു.
കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രോഗം കലശലായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശം നൽകി.
രോഗിയെ ആശുപത്രിയുടെ ആംബുലൻസിൽ കയറ്റിയെങ്കിലും വാഹനവാടകയായ 900 രൂപ തന്നാൽ മാത്രമേ കൊണ്ടുപോകൂ എന്ന് ഡ്രൈവർ പറഞ്ഞതായി പരാതിയിൽ പറയുന്നു. ഈ സമയം കൂടെയുണ്ടായിരുന്ന മകളുടെ കൈവശം ഇത്രയും പണം ഉണ്ടായിരുന്നില്ല. രോഗിയെ എത്തിച്ച ശേഷം ബാക്കി പണം നല്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ വഴങ്ങിയില്ലത്രെ.
അരമണിക്കൂറിനു ശേഷം നീണ്ടൂരുള്ള വീട്ടിലെത്തി പണം എടുത്ത് ഡ്രൈവർക്കു നൽകിയ ശേഷമാണ് രോഗിയെയും കൊണ്ട് ജനറൽ ആശുപത്രിയിലേക്ക് പോകാൻ തയാറായത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം അസ്മ മരിക്കുകയും ചെയ്തു.