പ്രളയക്കെടുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; മരണസംഖ്യ 36 ആയി
Tuesday, June 3, 2025 10:51 AM IST
ഗോഹട്ടി/ ഇംഫാല്‍: ആസാം, സിക്കിം, മണിപ്പുര്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 36 ആയി. ആയിരക്കണക്കിന് വീടുകൾ തകർന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാഗതവും വൈദ്യുതിവിതരണവും തടസപ്പെട്ടതോടെ ജനജീവിതം കൂടുതൽ ദുഃസ്സഹമായി.
ആസാം, അരുണാചല്‍പ്രദേശ്, മിസോറം, മേഘാലയ, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പല ഗ്രാമങ്ങളും വെള്ളക്കെട്ടിലാണ്. ബ്രഹ്മപുത്ര, ബരാക് ഉള്‍പ്പെടെ പത്തു പ്രധാന നദികള്‍ അപകടനിലയ്ക്കു മുകളിലാണ്. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി.
മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ആസാമിനെയാണ്. 11 മരണങ്ങളാണ് ആസാമിൽ റിപ്പോർട്ട് ചെയ്തത്. അരുണാചൽപ്രദേശിൽ 10 മരണം, മേഘാലയിൽ ആറ്, മിസോറമിൽ അഞ്ച്, സിക്കിമിൽ മൂന്ന്, ത്രിപുരയിൽ ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
ആസാമില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയാണ്. ഇനിയും പ്രളയസാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏഴ് പ്രമുഖ നദികളിലെ ജലനിരപ്പ് അപായരേഖയ്ക്കു മുകളിലാണ്. മേഖലയിൽ നാലു ദിവസമായി ശക്തമായ മഴ തുടരുകയാണ്.
ആറു ദിവസത്തെ തുടർച്ചയായ മഴയെത്തുടർന്ന് മണിപ്പുരിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇംഫാൽ ഉൾപ്പെടെ നഗരങ്ങൾ പ്രളയഭീതിയിലാണ്. സംസ്ഥാനത്താകെ 20,000ലേറെ പേരെ വെള്ളപ്പൊക്കം ബാധിച്ചതെന്ന് ദുരിതാശ്വാസ, ദുരന്തനിവാരണ വകുപ്പു വ്യക്തമാക്കി.
ആസാം റൈഫിൾസിന്റെയും സൈന്യത്തിന്റെയും മണിപ്പുർ സർക്കാരിന്റെയും ഉൾപ്പെടെ ഏതാനും ബോട്ടുകൾ ഉപയോഗിച്ചാണ് പലയിടങ്ങളിലും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നത്. ഇതുവരെ, 3,365 വീടുകൾ തകർന്നു, 1,599 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. വിവിധ ജില്ലകളിലായി 11.8 ഹെക്ടർ കൃഷിഭൂമി നശിച്ചു. 47 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. 37 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഇംഫാൽ ഈസ്റ്റിൽ ഓൾ ഇന്ത്യ റേഡിയോ, രാജ്ഭവൻ, എംഎൽഎമാരുടെ വസതികൾ തുടങ്ങിയവ വെള്ളത്തിലായി. ഇംഫാൽ വെസ്റ്റ്, സേനാപതി, തൗബാൽ, ബിഷ്ണുപുർ, കക്ചിംഗ്, നോനി ജില്ലകളിലും പ്രളയം അതിരൂക്ഷമാണ്.
അരുണാചലിലും സിക്കിമിലും സ്ഥിതിഗതികൾ അതിസങ്കീർണമാണ്. അരുണാചലിൽ മണ്ണിടിച്ചിലില്‍ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. ദേശീയപാതയില്‍ ഈസ്റ്റ് കാമെംഗില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
സിക്കിമിൽ മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുതൽ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മംഗൻ ജില്ലയില്‍ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയാണ് സിക്കിം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രഖ്യാപനം. ജില്ലയില്‍ കനത്ത നാശമാണുണ്ടായത്. ദുരന്തസാഹചര്യം അവലോകനം ചെയ്യുന്നതിനായി സിക്കിം സംസ്ഥാന ചീഫ് സെക്രട്ടറി ആർ. തെലാംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു.
മംഗൻ ജില്ലയിൽ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാഗതം താറുമാറായതിനാൽ കുട്ടികളും സ്ത്രീകളുമടക്കം 1678 വിനോദ സഞ്ചാരികളെ ലാച്ചുംഗ്, ചുംഗ്താംഗ് തുടങ്ങിയിടങ്ങളിൽനിന്ന് ഗാംഗ്ടോക്കിലേക്ക് മാറ്റി. ടീസ്ത നദിയിലേക്ക് കാറ് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ എട്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനം തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിപ്പോയി.