കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നകേസിലെ പ്രതി ജയിലിൽ ജീവനൊടുക്കി
Monday, April 14, 2025 4:05 AM IST
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
പ്രതിയായ വിശാൽ ഗാവ്ലി (35) നെ പുലർച്ചെ 3.30 ഓടെ ജയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കെണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
2024 ഡിസംബറിൽ കല്യാണിൽ 12കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഗാവ്ലിക്കെതിരെയുള്ള കുറ്റം. ഡിസംബർ 24 ന് കോൾസേവാഡി പ്രദേശത്ത് നിന്ന് കുട്ടിയെ കാണാതായി. പിന്നീട് താനെ റൂറൽ പോലീസ് അധികാരപരിധിയിലുള്ള പഡ്ഗയിലെ ബാപ്ഗാവ് ഗ്രാമത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കോൾസേവാഡി പോലീസ് നടത്തിയ അന്വേഷണത്തിൽ ഗാവ്ലിയെയും ഭാര്യ സാക്ഷിയെയും കുട്ടിയെ തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു.
ഭാരതീയ ന്യായ സംഹിത, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ദമ്പതികൾക്കെതിരെ 948 പേജുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, വിശാൽ ഗാവ്ലി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. അതേസമയം, മൃതദേഹം ഒളിപ്പിക്കാൻ ഭർത്താവിനെ സഹായിച്ചുവെന്നാണ് സാക്ഷിക്കെതിരെയുള്ള കുറ്റം.