‘ലൈവ് സ്ട്രീമിംഗ് വേണം, ഹിയറിംഗ് റിക്കാർഡ് ചെയ്യണം’: വിചിത്ര ആവശ്യവുമായി ചീഫ് സെക്രട്ടറിക്ക് പ്രശാന്തിന്റെ കത്ത്
Thursday, April 10, 2025 2:02 PM IST
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ. പ്രശാന്ത് ഐഎഎസിന്റെ ഹിയറിംഗ് ഈ മാസം 16ന് നടക്കും. വൈകുന്നേരം 4.30ന് ചീഫ് സെക്രട്ടറിക്ക് മുൻപിൽ ഹാജരാകാനാണ് നിർദേശം.
അതേസമയം, ഹിയറിംഗിന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരനു മുന്നിൽ അസാധാരണ ഉപാധികളാണ് പ്രശാന്ത് മുന്നോട്ടുവച്ചിരിക്കുന്നത്. ഹിയറിംഗ് റിക്കാർഡ് ചെയ്യണം, ലൈവ് സ്ട്രീമിംഗ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് കത്തയച്ചു.
പൊതുതാത്പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് അദ്ദേഹം പറയുന്നത്. തന്നെ കേള്‍ക്കാൻ ചീഫ് സെക്രട്ടറി തയാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് നേരത്തെ കത്ത് നൽകിയിരുന്നു.
എൻ. പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് നേരിട്ട് ഹാജരായി പ്രശാന്തിന് പറയാനുള്ള കാര്യങ്ങൾ ഉന്നയിക്കാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രേഖാമൂലം പ്രശാന്തിന് കത്ത് നൽകിയത്.
തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാതെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. കൂടാതെ തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി കൊടുത്തിരുന്നില്ല.
ഇതേ തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പ്രശാന്ത് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത്.