ന്യൂഡൽഹി: കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ പ്രഭാവർമയ്ക്ക് ഇന്ത്യൻ സാഹിത്യലോകത്തെ ഏറ്റവും സമ്മാനത്തുകയുള്ള "സരസ്വതി സമ്മാൻ'. "രൗദ്ര സാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. കെ.കെ. ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാൻ 12 വർഷത്തിനുശേഷമാണ് മലയാളത്തിനു ലഭിക്കുന്നത്.
മലയാളത്തിലേക്ക് സരസ്വതി സമ്മാൻ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അവാർഡ് വിവരം അറിഞ്ഞയുടൻ പ്രഭാവർമ ദീപികയോട് പറഞ്ഞു. അധികാരവും കലയും തമ്മിലുള്ള ശാശ്വതമായ സംഘർഷങ്ങളുടെ പല മാനങ്ങളാണ് "രൗദ്ര സാത്വികം' എന്ന കാവ്യാഖ്യാനത്തിലൂടെ എഴുതിയതെന്ന് അദ്ദേഹം വിശദീകരിച്ചു. പ
ഴയ സോവ്യറ്റ് യൂണിയന്റെ പശ്ചാത്തലത്തിലുള്ള പദ്യത്തിലെ നോവലിൽ, അക്രമവും അഹിംസയും കവിതയും അധികാരവും പരിസ്ഥിതിയും വികസനവും തുടങ്ങിയ ദ്വിമാന വിപരീതങ്ങളെയാണു കവി അഭിസംബോധന ചെയ്യുന്നത്.
2012ൽ സുഗതകുമാരിക്കും 2005ൽ അയ്യപ്പപണിക്കർക്കും 1995ൽ ബാലാമണി അമ്മയ്ക്കുമാണ് മുന്പ് സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി അർജൻ കുമാർ സിക്രി അധ്യക്ഷനായ സമിതിയാണ് പ്രഭാവർമയെ തെരഞ്ഞെടുത്തത്. പുരസ്കാരത്തിനായി ഇന്ത്യയിലെ 22 അംഗീകൃത ഭാഷകളിലെ സാഹിത്യസൃഷ്ടികളാണു പരിഗണിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി, സംസ്ഥാന സാഹിത്യ അക്കാദമി, വയലാർ, ആശാൻ, വള്ളത്തോൾ, ഉള്ളൂർ, വൈലോപ്പിള്ളി, മലയാറ്റൂർ അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ പ്രഭാവർമ നേടിയിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള 2019ലെ ദേശീയ സിനിമാ അവാർഡും മൂന്നു തവണ സംസ്ഥാന സിനിമാ അവാർഡും നേടി. പത്രപ്രവർത്തനത്തിൽ മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള 1996ലെ സംസ്ഥാന സർക്കാർ അവാർഡ്, കെ.സി. സെബാസ്റ്റ്യൻ അവാർഡ്, കെ. മാധവൻ കുട്ടി അവാർഡ്, കെ.സി. ഡാനിയേൽ അവാർഡ്, മീഡിയ ട്രസ്റ്റ് അവാർഡ് എന്നിവയും സ്വന്തമാക്കി.
പത്തു കവിതാ സമാഹാരങ്ങൾ, മൂന്നു കാവ്യാഖ്യാനങ്ങൾ, ആറ് സാഹിത്യ സമകാലിക സാമൂഹിക-രാഷ്ട്രീയ പുസ്തകങ്ങൾ, ആറ് നിരൂപണ ഉപന്യാസ സമാഹാരങ്ങൾ, മാധ്യമങ്ങളെക്കുറിച്ചുള്ള പഠനം, ഒരു യാത്രാവിവരണം, ഇംഗ്ലീഷ് നോവൽ എന്നിവ പ്രഭാ വർമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജ്ഞാനപീഠം അവാർഡ് നിർണയ സമിതിയംഗമാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പ്രഭാ വർമ, 2007 മുതൽ 2012 വരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററുമായിരുന്നു. എംഎ, എൽഎൽബി ബിരുദധാരിയാണ്. മനോരമയാണു ഭാര്യ.മകൾ: ജ്യോത്സ്ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.