തൃശൂർ: ജില്ലയിൽ വീണ്ടും നേരിയ ഭൂചലനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നായിരുന്നു ഭൂകന്പം. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ശനിയാഴ്ച രാവിലെ തൃശൂരിലും പാലക്കാട്ടും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ 8.15ഓടെയാണ് രണ്ടു ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടത്. ചലനം നാലു സെക്കൻഡ് നീണ്ടുനിന്നു.
തൃശൂർ ജില്ലയിലെ കുന്നംകുളം മേഖലയിലാണ് വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, കക്കാട്, കേച്ചേരി, ചൊവ്വന്നൂർ, ഗുരുവായൂർ, എരുമപ്പെട്ടി, വെള്ളറക്കാട്, കൈപ്പറമ്പ്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംകോട്, കടങ്ങോട് എന്നിവിടങ്ങളിലെല്ലാം ചലനം അനുഭവപ്പെട്ടു.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 പോയിന്റ് തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാലക്കാട് ജില്ലയിൽ നിലവിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ തിരുമിറ്റക്കോട്, ആനക്കര, കുന്പിടി, തൃത്താല, കക്കാട്ടിരി, ചാലിശേരി, കൂറ്റനാട്, തണ്ണീർക്കോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.