അപേക്ഷാ തീയതികൾ നീട്ടും
കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യം കണക്കിലെടുത്തു സർവകലാശാല വിജ്ഞാപനം ചെയ്ത പരീക്ഷകളുടെ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി നൽകുമെന്നു പരീക്ഷ കണ്ട്രോളർ അറിയിച്ചു.
ഓണ്‍ലൈൻ മുഖേനയല്ലാത്ത പുനർമൂല്യ നിർണയ അപേക്ഷ സ്വീകരിക്കുന്ന തീയതിയും കോളജുകളിൽനിന്ന് ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള തീയതിയും നീട്ടി. 31നകം ഗവേഷണ പ്രബന്ധം സമർപ്പിക്കേണ്ടവർക്ക് ഏപ്രിൽ 15 വരെ സമർപ്പിക്കാം.
ജീവനക്കാരുടെ ജോലിക്കു ക്രമീകരണം
കോവിഡ് 19 പ്രതിരോധങ്ങളുടെ ഭാഗമായി സർവകലാശാലയിൽ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കു ഹാജരാകാൻ ക്രമീകരണങ്ങളായി. സർവകലാശാലയിലെ ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാരെ ഓഫീസ് ജോലികൾക്കു തടസം വരാത്ത രീതിയിൽ നിയോഗിക്കാൻ ഡെപ്യൂട്ടി രജിസ്ട്രാർമാർക്കും വിവിധ വകുപ്പുകളുടെ മേധാവികൾക്കും ചുമതലനൽകി. വരേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കുന്നതും ഇവരാണ്. ഓഫീസിൽ ജോലിക്കു ഹാജരാകാത്ത ജീവനക്കാർ ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഓഫീസ് മേധാവിയുമായി ബന്ധപ്പെടണം. അത്യാവശ്യ ഘട്ടങ്ങളിൽ ഓഫീസിൽ ഹാജരാകണം. ഓണ്‍ലൈൻ ഫയൽ സംവിധാനമായ ഡിഡിഎഫ്എസ് ഉപയോഗിച്ചു ജോലികൾ പൂർത്തീകരിക്കണം. ലൈബ്രറി പ്രവർത്തനം രാവിലെ 10.15 മുതൽ വൈകുന്നേരം 4.45 വരെയായിരിക്കും. പുറത്തുള്ളവർക്കു മാർച്ച് 31 വരെ ലൈബ്രറി സൗകര്യം അനുവദിക്കില്ല. ആകെയുള്ള 1,312 ജീവനക്കാരിൽ 714 പേർ ഇന്നലെ ഹാജരായതായി രജിസ്ട്രാർ അറിയിച്ചു.
വിവരാവകാശം തപാൽ മുഖേന
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ നേരിട്ടു സ്വീകരിക്കില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തപാൽ മുഖേന അപേക്ഷിക്കാം.