ആളുകളെ തമ്മിലടിപ്പിക്കുന്ന സൈക്കോയാണോ മുരളി ഗോപി?; അഖിൽ മാരാർ
Saturday, April 5, 2025 11:33 AM IST
മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിച്ച് സിനിമയെ മാർക്കറ്റ് ചെയ്യുകയായിരുന്നു ‘എമ്പുരാൻ’ സിനിമയുടെ അണിയറപ്രവർത്തകർ ചെയ്തതെന്ന് ബിഗ്ബോസ് താരം അഖിൽ മാരാർ.
മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത് വലിയ കാര്യമാണെന്നും മുരളി ഗോപി ഇതെല്ലാം കണ്ടിട്ടും നിശബ്ദത പാലിക്കുന്നത് എന്തിനാണെന്നും ആളുകൾ തമ്മിലടിക്കുന്നത് കണ്ടു രസിക്കുന്ന സൈക്കോ ആണോ മുരളിയെന്നും അഖിൽ മാരാർ ചോദിക്കുന്നു. പൃഥ്വിരാജ് എമ്പുരാൻ എന്ന സിനിമ മാർക്കറ്റ് ചെയ്ത രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാൻ എന്ന സിനിമ ഞാൻ ആദ്യദിവസം കണ്ടില്ല. പടം കണ്ടത് രണ്ടു ദിവസം മുമ്പാണ്. ഒരു സിനിമ ഇറങ്ങി കഴിയുമ്പോൾ ആദ്യദിനങ്ങളിൽ വരുന്ന അഭിപ്രായങ്ങൾ നമ്മൾ ശ്രദ്ധിക്കുമല്ലോ. സമൂഹം എങ്ങനെയാണ് ആ സിനിമ ഏറ്റെടുക്കുന്നത്, സിനിമ നല്ലതാണോ എന്നു നോക്കും.
അപ്പോൾ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം സോഷ്യൽ മീഡിയയിൽ മതപരമായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അടിയായിരുന്നു. അതായത് സംഘികളെ തേച്ചൊട്ടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം പേർ ആഘോഷിക്കുമ്പോൾ സംഘികളുടെ ഭാഗത്തുനിന്നുള്ള എതിർപ്പ് നമ്മൾ കാണുന്നു. ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ള ആളുകൾ പ്രതികരിക്കുന്നു.
പക്ഷേ ഇവരൊക്കെ പോസ്റ്റ് ചെയ്യുന്നത് സിനിമയുടെ അഭിപ്രായമല്ല. സിനിമയെക്കുറിച്ചുള്ള അഭിപ്രായത്തിന് ഉപരിയായി ഗുജറാത്ത് കലപവും അതിൽ സംഘികൾ അല്ലെങ്കിൽ ഹിന്ദുത്വ ഭീകരവാദികളുടെ നെറുകേട് എന്നൊരു വിഷയമാണ് പ്രതിപാദിക്കപ്പെട്ടത്.
ഒരു സിനിമ പുറത്തിറങ്ങുന്നു, ആ സിനിമ മതപരമായി ഭിന്നിപ്പ് സമൂഹത്തിൽ സൃഷ്ടിക്കാൻ കാരണമാകുന്നു എന്നതാണ് ഞാൻ കണ്ടത്. അപ്പോൾ ദയവു ചെയ്ത് അങ്ങനെ ചെയ്യരുത്, സിനിമയെ സിനിമ ആയി കാണണം എന്നു പറഞ്ഞു കൊണ്ടാണ് ഞാൻ ആദ്യം ഒരു പോസ്റ്റ് എഴുതിയത്. ഗുജറാത്ത് കലാപത്തെ ഞാൻ ന്യായീകരിച്ചു എന്നാണ് ആ പോസ്റ്റ് കണ്ട പലരും വിചാരിച്ചത്.
ഗുജറാത്ത് കലാപം കഴിഞ്ഞ് 23 വർഷം കഴിഞ്ഞ് നരേന്ദ്രമോദി മുഖ്യമന്ത്രിയായി, നരേന്ദ്രമോദി പ്രധാനമന്ത്രിയുമായി അവർ അതിന്റെ നേട്ടങ്ങളെല്ലാം കൊയ്തു കഴിഞ്ഞു. അപ്പൊ ഇനിയും ഈ കലാപത്തിന്റെ പേരും പറഞ്ഞ് നേട്ടങ്ങൾ കൂടുതൽ നിങ്ങൾ ബിജെപിക്ക് ഉണ്ടാക്കി കൊടുക്കാൻ വേണ്ടിയിട്ടാണെങ്കിൽ നമുക്ക് എന്നും ഇരുന്നു ചർച്ച ചെയ്യാം.
എതിരാളി എങ്ങനെയാണ് ജയിക്കുന്നതെന്ന് തിരിച്ചറിയാതെ ബിജെപിയെ ജയിപ്പിക്കാൻ വേണ്ടി ഇവിടെ വീണ്ടും ഈ വിഷയം ചർച്ചയ്ക്ക് എടുക്കുമ്പോൾ മനുഷ്യൻ മതപരമായിട്ട് അങ്ങോട്ടും ഇങ്ങോട്ടും അടിക്കുകയല്ലേ ചെയ്യുന്നത്. അതാണ് ഞാൻ ആദ്യം എഴുതിയത്.
പിന്നീട് ഈ സിനിമ ഞാൻ കണ്ടു. സിനിമ കണ്ടപ്പോൾ ഒറ്റ വരിയിലാണ് ഈ സിനിമയെ കുറിച്ചിട്ടുള്ള എന്റെ ഒരു വിലയിരുത്തൽ. മുരളി ഗോപിയുടെ വികലമായ എഴുത്തിന് പൃഥ്വിരാജിന്റെ കോടിക്കണക്കിന് മുതൽ മുടക്കിയുള്ള വിവരക്കേട് എന്നാണ് ഞാൻ എഴുതിയത്.
പുതിയ സിനിമയുടെ അഭിപ്രായങ്ങൾ ഒന്നും പറയാറില്ല, പക്ഷേ പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്, സ്വതന്ത്രമായ അഭിപ്രായങ്ങൾ പറയാവുന്നതും സത്യസന്ധമായ നിലപാടുകൾ സ്വീകരിക്കുന്നതും ഒക്കെ അദ്ദേഹത്തിന് ഇഷ്ടമാണെന്ന്. അദ്ദേഹം അങ്ങനെ സംസാരിക്കുന്ന ഒരാളാണ്. അപ്പോൾ നമുക്ക് പറയാമല്ലോ.
ഈ സിനിമയ്ക്കുള്ളിൽ കാണിക്കുന്ന മറ്റൊരു കാര്യം, മഞ്ജു വാരിയരുടെ കഥാപാത്രം തനിക്ക് ജനങ്ങൾക്കിടയിൽ ജനപ്രീതി കിട്ടാൻ വേണ്ടി നേതാവായി ഇറങ്ങുന്ന നിമിഷം അവരുടെ ഒരു പ്രീ പ്ലാനിംഗ് ഉണ്ട്. ആ പ്രീ പ്ലാനിംഗിലൂടെ നാളെ വന്ന് തന്നെ എൻഐഎ അറസ്റ്റ് ചെയ്യുമ്പോൾ എങ്ങനെ അറസ്റ്റ് ചെയ്യപ്പെടണം, എങ്ങനെ കൈയിൽ വിലങ്ങു വയ്ക്കണം, അങ്ങനെ വിലങ്ങു വച്ച് ഇറങ്ങുമ്പോൾ ആണ് താനൊരു നേതാവായി മാറുന്നത് എന്നുള്ള ഒരു തിരക്കഥാകൃത്തിന്റെ ഒരു പ്ലാനിംഗ് കാണുന്നുണ്ട്.
അപ്പൊ ഏത് രീതിയിൽ സമൂഹത്തിൽ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കണം എന്നുള്ള കൃത്യമായ പ്ലാനിംഗ് ഈ സിനിമയിൽ തന്നെ ഒരു കഥാപാത്രം കാണിച്ചു തരുന്നുണ്ട്. ജനത്തെ എങ്ങനെ വിഡ്ഢിയാക്കി ഒരു നേതാവായി മാറാം എന്നത് ഈ സിനിമയിലൂടെ തന്നെ കാണിക്കുന്നുണ്ട്. ഇവർ സിനിമയിൽ പറഞ്ഞ ഇതേ കാര്യത്തെ ഇവർ എടുത്ത് മാർക്കറ്റ് ചെയ്യാൻ ഉപയോഗിച്ചു.
ഈ സിനിമയിൽ ആദ്യം ഒരു പെട്രോൾ കുപ്പി വന്നു വീഴുന്നത് കാണിക്കുന്നുണ്ട്. അതാരും ശ്രദ്ധിക്കാത്തത് കൊണ്ടാകാം കാണാത്തത്. ട്രെയിനിൽ തീ പിടിച്ചതല്ല എന്നും ആരോ പെട്രോൾ ബോംബ് അല്ലെങ്കിൽ പെട്രോൾ എറിഞ്ഞ് തീ പിടിപ്പിച്ചതാണെന്നും തന്നെയാണ് സിനിമ കാണിക്കുന്നത്. അത് ആര് എറിഞ്ഞു എന്നുള്ളതിനെക്കുറിച്ച് കാണിക്കുന്നില്ല. പക്ഷേ പിന്നീട് ബിൽക്കിസ് ബാനു വിഷയവും പണ്ട് ഗുജറാത്തിൽ സംഭവിച്ച വളരെ ദൗർഭാഗ്യകരമായ കാര്യവും വളരെ വൈകാരികമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.
അത് കാണുന്ന എല്ലാ മനുഷ്യർക്കിടയിലും വലിയ വേദന ഉണ്ടാകുന്ന ഒരു കാര്യമാണ്. അത് അങ്ങനെ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. നമുക്ക് ഈ സിനിമ കാണുമ്പോൾ തുടക്കത്തിൽ തോന്നും ഇത് മനോഹരമായിട്ട് പോർട്രേറ്റ് ചെയ്യപ്പെട്ട ഒരു പൊളിറ്റിക്കൽ സിനിമയാണെന്ന്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒക്കെ പോലെ പച്ചയായ രാഷ്ട്രീയം പറയുന്ന പച്ചയായ ജീവിതം പറയുന്ന ഈ രാജ്യത്തിന്റെ രാജ്യത്തെ തീവ്രവാദ നിലപാടുകളെ തുറന്നു കാണിക്കുന്ന യാഥാർഥ്യ ബോധത്തോടുകൂടിയുള്ള സിനിമയാണെന്ന് നമ്മൾ വിചാരിക്കുന്നു. അത് കഴിഞ്ഞപ്പോഴത്തേക്കും പിന്നീട് ഈ സിനിമ സഞ്ചരിക്കുന്നത് വിവരക്കേടുകളിൽ നിന്ന് വിവരവക്കേടുകളിലേക്കാണ്.
കൂറുമാറ്റ നിരോധന നിയമം കേട്ടിട്ടുണ്ടോ. നമ്മൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മത്സരിച്ച് എംഎൽഎ ആയാൽ നമ്മൾ ആ പാർട്ടി വിട്ടാൽ നമുക്ക് എംഎൽഎ ആയി തുടരാൻ പറ്റില്ല. ഇവിടെ എന്തായാലും ഇപ്പുറത്തെ ഹിന്ദുത്വ ഭീകരവാദികളെയാണ് കാണിക്കുന്നതെന്ന് ഒരു വിഭാഗം പേര് അംഗീകരിച്ചാൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സമാനമായ ആയ രണ്ട് ക്യാരക്ടറൈസേഷൻ കൊടുത്തുകൊണ്ട് കോൺഗ്രസിനെയും അല്ലെങ്കിൽ യുഡിഎഫിനെയും ആണ് പ്രതിനിധീകരിക്കുന്നത് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ.
അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി ഒരു മോശം മുഖ്യമന്ത്രി അല്ലെങ്കിൽ അദ്ദേഹത്തിന്റെ അധികാര സ്ഥാനത്ത് ഇരുന്നുകൊണ്ട് വളരെ മോശപ്പെട്ടവനാണെന്നും അയാൾ അധികാരത്തിന് വേണ്ടിയിട്ട് ഹിന്ദുത്വവാദികളോട് കൈകോർക്കുന്നവനാണെന്നുമാണ് ഈ സിനിമ കാണിക്കുന്നത്.
അപ്പോൾ അത് ഇവർക്ക് അംഗീകരിക്കാൻ പറ്റുമോ. ഇനി ആ രംഗം തന്നെ ആലോചിച്ചു നോക്കൂ, ഒരു മുഖ്യമന്ത്രി ഒരു വലിയ പൊതു സമ്മേളനം വിളിക്കുന്നു. പൊതുവെ മുഖ്യമന്ത്രിമാർക്ക് അങ്ങനെ പൊതുസമ്മേളനം വിളിക്കാൻ പറ്റില്ല. അത് ഗവൺമെൻറിന്റെ ഔദ്യോഗിക പോസ്റ്റ് അല്ലേ.
നമ്മളിൽ ഒരാൾ കോൺഗ്രസുകാരനോ ഏത് പാർട്ടിക്കാരനോ ആവട്ടെ നമ്മുടെ പാർട്ടി പരിപാടിക്ക് പോയി നിൽക്കുമ്പോൾ നേതാവ് വന്നിരുന്നുകൊണ്ട് ഒരു സുപ്രഭാതത്തിൽ പറയുന്നു ഞാൻ ബിജെപിയുമായി കൈകോർക്കാൻ പോവുകയാണ്, അങ്ങനെ പറഞ്ഞാൽ ഏതെങ്കിലും ഒരു 10 പേരെങ്കിലും എതിർക്കേണ്ടേ. ഇത്രയും വിവരം കെട്ടവരും വിഡ്ഢികളും ആയിട്ടുള്ള മനുഷ്യരാണ് കോൺഗ്രസിൽ ഉള്ളത് എന്നാണോ മുരളി ഗോപി ഉദ്ദേശിക്കുന്നത്?
കോൺഗ്രസിന് മതേതരത്വ മൂല്യം കാത്തുസൂക്ഷിക്കുന്ന ഒരാളും ഇല്ലെന്നും രാഹുൽ ഗാന്ധിയെ പോലെ ഒരാൾ വന്ന് നാളെ ഇങ്ങനെ പറഞ്ഞാൽ അല്ലെങ്കിൽ ഒരു നേതാവ് വന്ന് ഇതുപോലത്തെ ഒരു കാര്യം ഒരു പൊതുവേദിയിൽ അവതരിപ്പിച്ചാൽ ആ മുഖ്യമന്ത്രി പറയുന്നത് കേട്ട് പഞ്ചപുച്ചമടക്കി പോകുന്ന അനുയായികളാണ് എന്നല്ലേ നമ്മൾ ആ രംഗംകൊണ്ട് മനസിലാക്കേണ്ടത്.
പുള്ളിയുടെ കൂടെ വല്ല എംഎൽഎമാരെയും കണ്ടോ? എത്ര എംഎൽഎമാർ ഇദ്ദേഹത്തിന് പിന്തുണ കൊടുത്തു, എത്ര മന്ത്രിമാർ ഇദ്ദേഹത്തിന് പിന്തുണ കൊടുത്തു? ഇതൊന്നും നമുക്ക് ഈ സിനിമയിൽ കാണിക്കാനില്ല. അപ്പൊ ആരുടെ പിന്തുണയിലാണ് ഇയാൾ മുഖ്യമന്ത്രിയായി തുടരുന്നത്? അപ്പൊ അതായത് യാഥാർഥ്യത്തിൽ നിന്ന് വളരെ വ്യതിചലിക്കുന്ന ഒരു രംഗം.
മറ്റൊരു കാര്യം അബ്രാം ഖുറേഷിക്ക് ലോകത്തെ മൊത്തം നിയന്ത്രിക്കാൻ ശേഷിയുണ്ട്. പക്ഷേ ഈ പാവം പിടിച്ച സയീദ് മസൂദിന്റെ വീട്ടുകാരെ മൊത്തം തട്ടിയവർക്കു വേണ്ടി 23 വർഷമാണ് പുള്ളി കാത്തിരുന്നത്. ഇതിന്റെ ആവശ്യമില്ലല്ലോ. ഇതു ഫാന്റസി ആണെന്നോ ഫിക്ഷൻ ആണെന്നോ പറയുകയാണെങ്കിൽ കുഴപ്പമില്ല, എന്നാൽ കമേഴ്സ്യൽ സിനിമ ആണെങ്കിൽ തുടക്കത്തിൽ മറ്റേത് കാണിക്കരുത്.
ഇവിടുത്തെ മുല്ലപ്പെരിയാറിനെ എടുത്തു വച്ച് ബന്ധപ്പെടുത്തരുത്. നമ്മൾ എത്രയോ സിനിമകൾ കണ്ടേക്കുന്നു, പക്ഷേ പച്ചയായ രാഷ്ട്രീയം പറഞ്ഞ മഹത്തായ കലാസൃഷ്ടി എന്നു പറഞ്ഞുകൊണ്ട് വരരുത്. ഇത് പച്ചയായ രാഷ്ട്രീയമല്ല പറഞ്ഞത്. രാജ്യത്ത് നടന്ന ഒരു സംഭവത്തെ ഓർമപ്പെടുത്തി ഇവർ ഇവരുടെ നിലപാട് പ്രഖ്യാപിച്ചതായിട്ട് എനിക്ക് തോന്നുന്നില്ല.
മനുഷ്യനെ തമ്മിലടിപ്പിച്ച് എങ്ങനെ പണം ഉണ്ടാക്കാം. അതാണ് ഈ കണ്ടതും അതാണ് ആള് കേറിയതും. എന്റെ ഒരുപാട് സുഹൃത്തുക്കൾ നോമ്പ് കഴിഞ്ഞ് പടം പോയി കണ്ടു അവർ എന്നെ വിളിച്ചു പറഞ്ഞു എവിടെയെങ്കിലും കുറച്ച് കാമറന്മാരെ ആൾക്കാരെ പറഞ്ഞുവിട് അളിയാ ഞങ്ങളുടെ അഭിപ്രായം പറയാമെന്ന്. അവർക്ക് പടം ഇഷ്ടപ്പെട്ടില്ല.
പടം ഇഷ്ടപ്പെടാത്ത എത്രയോ ആൾക്കാർ ഇവിടെ ഉണ്ട്. പക്ഷേ മതേതരത്വത്തിന്റെ പേരിൽ ബിജെപിയെ എതിർക്കുക എന്നതിന്റെ പേരിൽ ഈ സിനിമയെ കുറിച്ചിട്ടുള്ള സത്യസന്ധമായ അഭിപ്രായം പോലും പറയാൻ പറ്റാതെ നിശബ്ദരാക്കപ്പെട്ട ഒരു ജനതയാണ് ഇവിടെ ഉള്ളത്.
ഈ സിനിമയിൽ ഇപ്പൊ അബ്രാം ഖുറേഷിയുടെ കഥാപാത്രത്തിന് സ്റ്റീഫൻ ആയിട്ടുള്ള കണക്ഷനോ ബന്ധങ്ങളോ ഒന്നും കാണിക്കാതെ പത്ര മാധ്യമങ്ങൾ അബ്രാം ഖുറേഷി കൊല്ലപ്പെടുന്ന സമയത്ത് ആഘോഷിക്കുകയാണ്. ഈ സിനിമയുടെ വിലയിരുത്തലിനെ കുറിച്ച് ചിന്തിച്ചാൽ സിനിമയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ പുറത്ത് ചർച്ച ചെയ്യപ്പെട്ടത് മതമായിപ്പോയി, ഒരു സിനിമ ഇറങ്ങിയാൽ മതമല്ല ചർച്ച ചെയ്യപ്പെടേണ്ടത്. സിനിമയുടെ കഥ ആണ് ചർച്ച ചെയ്യപ്പെടേണ്ടത്.
കശ്മീരി ഫയൽസിനെകുറിച്ച് പറഞ്ഞാലോ കേരള സ്റ്റോറിയെക്കുറിച്ച് പറഞ്ഞാലോ ഒന്നും ന്യായീകരിക്കാൻ പറ്റില്ല. ഈ കേരള സ്റ്റോറി ഇവിടെ ആര് കണ്ടു, ഇവിടെ സംഘപരിവാർകാർ പോലും കണ്ടിട്ടില്ല. ഇവിടെ ‘പുഴ മുതൽ പുഴ വരെ’ എന്ന് പറയുന്ന ഒരു പടം എടുത്തു, രാമസിംഹൻ അതോടുകൂടി പാർട്ടി വിട്ടു. കാരണം സംഘികൾ പോലും കണ്ടിട്ടില്ല.
ഞാൻ ‘ഛാവ’ എന്ന പടം കാണാൻ പോയി, ഇന്റർവെൽ കഴിഞ്ഞപ്പോൾ ഞാൻ ഇറങ്ങിപ്പോയി. എനിക്ക് അതിതീവ്ര വികാരങ്ങളും ദേശീയതയും കുത്തിനിറച്ച പടം ഒന്നും കാണണ്ട. നമ്മൾ സിനിമയാണ് കാണാൻ പോകുന്നത്. ഞാൻ എന്റെ സിനിമയിൽ കെ. സുരേന്ദ്രൻ എന്ന് പറയുന്ന നേതാവിനെ പരിഹസിച്ചു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ശത്രുത കാണിച്ചു എന്ന് സന്ദീപ് വാരിയർ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു സിനിമ ഇറങ്ങുമ്പോൾ ആ സിനിമയുടെ പ്രമേയം ചർച്ച ചെയ്യപ്പെടണം. അത് പുറത്ത് മനുഷ്യരെ തമ്മിലടിപ്പിക്കുന്ന രീതിയിൽ ആയി മാറാൻ പാടില്ല.
ലാലേട്ടൻ പോസ്റ്റ് ഇടുന്നതിനു മുന്നേ ഞാൻ ലാലേട്ടന് രാവിലെ മെസേജ് അയച്ചിരുന്നു, അദ്ദേഹം മറുപടി ഇട്ടിട്ടുണ്ടായിരുന്നു. കോളജിൽ പണ്ട് മമ്മൂട്ടി–മോഹൻലാൽ എന്ന് പറഞ്ഞാണ് അടി നടന്നുകൊണ്ടിരുന്നത്, ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും മാറി മുസ്ലിം എന്നും ഹിന്ദു എന്നും പറഞ്ഞ് അടി നടത്തുകയാണ്. അങ്ങനെ ഒരു അടി അവിടെ നടക്കുകയും ഈ അടി പുറത്തേക്ക് വ്യാപിക്കുകയും ഇത് ഏറ്റെടുക്കാൻ ഈ രാജ്യത്തെ, ഈ നാട്ടിലെ ഇരു വിഭാഗത്തിൽ പെട്ട മത തീവ്രവാദികൾ എത്തുകയും ചെയ്യും.
ഞാൻ ഒരു സംഘടനയല്ല പറയുന്നത് മനുഷ്യരിലുള്ള വ്യത്യസ്തമായ സ്വഭാവഗുണങ്ങളിൽ ഓരോരുത്തരും വ്യത്യസ്തമായിരിക്കും, അവൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും അവന്റെ മനസ്സിൽ വികൃതമായ നിമിഷങ്ങൾ കാണും. ഇത് അവൻ ഏറ്റെടുത്താൽ ഇത് കേരളത്തിൽ ആളിക്കത്തില്ലേ. അക്കാര്യമാണ് ഞാൻ പ്രധാനമായി ലാലേട്ടന് മെസേജ് അയച്ചത്. അദ്ദേഹം അത് കൃത്യമായിട്ട് മനസിലാക്കുകയും എനിക്ക് തിരിച്ചു റിപ്ലൈ ഇടുകയും ചെയ്തിട്ടുണ്ട്.
മുരളി ഗോപി ഒരു അക്ഷരം മിണ്ടിയില്ല. ഇതെല്ലാം കണ്ടിട്ട് സന്തോഷിക്കുന്ന സൈക്കോ ആണോ പുള്ളി? അങ്ങനെയാണെങ്കിൽ എന്ത് നിലപാട് ആണിത്? നാട് മുഴുവൻ കലാപം നടക്കുന്നു, നാട് മുഴുവൻ മനുഷ്യൻ തമ്മിൽ അടിക്കുന്നു. നിശബ്ദത എന്ന് പറഞ്ഞാൽ ഒരാളുടെ നിലപാട് ആണോ. എനിക്കത് തോന്നുന്നില്ല.
ഇപ്പോൾ ചിലർ പറയും മാപ്പ് എഴുതിയപ്പോൾ സംഘി ആയി സവർക്കറായി എന്നൊക്കെ, മാപ്പ് എന്ന് പറയുന്നത് ഒരു മനുഷ്യനു ഏറ്റവും മഹത്തായി ചെയ്യാൻ കഴിയുന്ന കാര്യമാണ്. നമ്മൾ ഒരു മാപ്പ് പറഞ്ഞാൽ ആ മാപ്പ് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ കെട്ടടക്കുമെങ്കിൽ മാപ്പ് എന്ന് പറയുന്നത് ഏറ്റവും മൂല്യമുള്ള ഒന്നാണ്. അതേസമയം നമ്മൾ തെറ്റ് ചെയ്തിട്ടില്ല, നമ്മൾ ചെയ്ത പ്രവൃത്തി സത്യസന്ധവും വിനീതിയുക്തവും ആണെങ്കിൽ നമ്മൾ മാപ്പ് പറയണ്ട.
ബിഗ് ബോസിൽ എന്റെ അടുത്ത് തലകുത്തി നിന്ന് പലരും എന്നെക്കൊണ്ട് മാപ്പ് പറയിക്കാൻ നോക്കിയപ്പോൾ ഞാൻ മാപ്പ് പറഞ്ഞിട്ടില്ലല്ലോ. പക്ഷേ മാപ്പ് എത്രയോ പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ മാപ്പ് പറയാം. അപ്പോഴല്ലേ നമ്മൾ മനുഷ്യനാകുന്നത്. ക്ഷമിക്കുമ്പോഴും മാപ്പ് പറയുമ്പോഴും ഒക്കെ അല്ലേ നമ്മൾ മനുഷ്യനാകുന്നത്.
എന്റെ സിനിമയിലും രാഷ്ട്രീയ പാർട്ടികളെ ഭയങ്കരമായി പരിഹസിച്ചിട്ടുണ്ട്. സിനിമ വലിയ ഹിറ്റ് ആവാത്തത് കൊണ്ട് ആരും അറിഞ്ഞില്ല. പക്ഷേ അതിലെ ചില സീക്വൻസുകൾ എത്രയോ ഹിറ്റ് ആയിട്ട് ഓടിയിട്ടുണ്ട്. അടിസ്ഥാനപരമായിട്ട് ഈ രാജ്യത്തെ ബിജെപി ചെയ്ത കലാപത്തേക്കാൾ ഉപരി അവിടുത്തെ ഹിന്ദുത്വ തീവ്രവാദികൾ ചെയ്ത കലാപം എന്ന് തന്നെയാണ് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ബിജെപി രാജ്യത്ത് ഒരു കലാപം സൃഷ്ടിച്ചു എന്ന് ഏതെങ്കിലും സംഘടന പറഞ്ഞതായിട്ട് അറിയാമോ.
നരേന്ദ്രമോദി ഇതിന്റെ പിന്നിൽ ഉണ്ടെന്ന് ഏതെങ്കിലും സംഘടന പറഞ്ഞോ ? എന്റെ അറിവിലില്ല. അങ്ങനെ ഉണ്ടെങ്കിൽ എതിർത്ത് സംസാരിക്കാം. നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റാണ്. പക്ഷേ നരേന്ദ്രമോദിയോട് കൂടി തന്നെ ശത്രുതയുള്ള മറ്റ് ഹൈന്ദവ സംഘടനകൾ ഈ രാജ്യത്തുണ്ട്. അവരിൽ പെട്ട ആൾക്കാർ ഇത് ചെയ്തേക്കാം. ഹിന്ദുത്വ തീവ്രവാദം എന്ന് പറയുന്നത് ഈ രാജ്യത്ത് ഇല്ലെന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. അതുകൊണ്ട് അപ്പുറത്ത് പറയുന്ന പോലെ തന്നെ ഇപ്പുറത്ത് ഉണ്ട്, പക്ഷേ അത് ഈ രാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി
തന്നെയാണ് എന്ന് പറയണമെങ്കിൽ നമ്മുടെ കയ്യിൽ തെളിവ് വേണം, നമുക്ക് സുപ്രീം കോടതിയുടെയോ രാജ്യത്തെ ഏതെങ്കിലും അന്വേഷണ ഏജൻസിയുടെയോ സ്റ്റേറ്റ്മെന്റുകൾ ഉണ്ടാവണം അല്ലാതെ വിവരക്കേട് വിളിച്ചു പറയരുത്.
ബിസിനസ്സിന് വേണ്ടി തന്നെയാണ് ഒരു സിനിമ നിർമിക്കപ്പെടുന്നത് പക്ഷേ പണം ഉണ്ടാക്കാൻ ഭിന്നിപ്പുണ്ടാക്കുക, മതപരമായി തമ്മിലടിപ്പിക്കുക അവിടെയല്ലേ ഏറ്റവും വലിയ അപകടം. അതിനെയല്ലേ നമ്മൾ എതിർക്കുന്നത്. സിനിമ എല്ലാവരും പോയി കണ്ടില്ലേ, പക്ഷേ മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന വിഭാഗീയത ഇതെങ്ങനെ മാറും. സോഷ്യൽ മീഡിയ അതുവരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന രണ്ടുപേര് മതപരമായിട്ട് ഒരു അഭിപ്രായ വ്യത്യാസം വരുകയും ഇവർ തമ്മിൽ അങ്ങ് അകലും മാനസികമായി
മനുഷ്യർക്കിടയിൽ ഒരു അകൽച്ച സംഭവിക്കും. നമുക്ക് ബിജെപിയെ എതിർക്കാം, ബിജെപി കേരളത്തിൽ ഒരു സീറ്റ് പോലും പിടിക്കാതിരിക്കത്തക്ക രീതിയിൽ വർക്ക് ചെയ്യണമെങ്കിൽ അതിന് പൊളിറ്റിക്കലി വർക്ക് ചെയ്യണം, ബിജെപിയെ എങ്ങനെ പരാജയപ്പെടുത്താം എന്ന് പഠിക്കണം.
മുരളി ഗോപി ഇതുപോലെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എഴുതിയിട്ടുണ്ട് അത് പൊളിറ്റിക്കലി ക്രിട്ടിസൈസിങ് ആണ്, ഒരു പ്രശ്നവും ഇല്ല. ഒരു കലാപം ഉണ്ടായി ഈ രാജ്യത്ത് ഒരു അന്വേഷണ കമ്മീഷൻ വച്ചു, അതിനു ശേഷം അംഗീകരിക്കപ്പെട്ട കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 11 പേർക്ക് വധശിക്ഷ വിധിച്ചു. അങ്ങനെ ഒരു വലിയ വിഭാഗം വിശ്വസിക്കുന്നു.
ശരിയോ തെറ്റോ എന്നുള്ളതല്ല. അങ്ങനെ ഒരു കോടതി തീരുമാനം നിൽക്കുമ്പോൾ പ്രതികൾ ജയിലിൽ കിടക്കുമ്പോൾ അപ്പുറത്താണ് സത്യം എന്ന് ഇവർക്ക് എങ്ങനെ പറയാൻ പറ്റും. ഒന്നുകിൽ രണ്ടു വശവും കൃത്യമായി കാണിച്ചുകൊണ്ട് ഇന്ന രീതിയിൽ സംഭവിച്ചിട്ടുള്ളതാകും മറ്റവർ ഇങ്ങനെ ചെയ്തത് ഒരു കുഴപ്പവുമില്ല എന്ന് പറയാം പക്ഷേ ഇത് അങ്ങനെ അല്ലല്ലോ. ഇതിൽ എന്ത് പൊളിറ്റിക്സ് ആണ് പറയുന്നത്.
കേരളത്തിൽ എന്തുകൊണ്ടാണ് ‘മെക്സിക്കൻ അപാരത’ എന്ന് പറയുന്ന സിനിമ യഥാർഥ സംഭവത്തിൽ നിന്ന് മാറ്റി ഒരു സംവിധായകനു എടുക്കേണ്ടി വന്നത്? യഥാർഥത്തിൽ മഹാരാജാസിൽ എസ്എഫ്ഐക്കെതിരെ പോരാടി വിജയിച്ച കെഎസ്യുവിന്റെ ചരിത്രമല്ലേ ചരിത്രമായിട്ടുള്ളത്. എന്തുകൊണ്ട് ഒരു നിർമാതാവ് അങ്ങനെ ഒരു ചരിത്രം പറയാൻ വന്നില്ല? എന്തുകൊണ്ട് കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായി പറഞ്ഞ സിനിമകൾ മാത്രം വിജയിക്കപ്പെടുകയും ഇടതുപക്ഷത്തിന് എതിരെ വന്നിട്ടുള്ള സിനിമകൾ ഇവിടെ പരാജയപ്പെടുകയും ചെയ്യുകയോ അല്ലെങ്കിൽ അത് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയോ അല്ലെങ്കിൽ അത് മുളയിലെ നുള്ളുകയും ചെയ്യുന്നത്? അപ്പൊ അവരെയാണ് ഭയക്കേണ്ടത്.
ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഒരാൾ കെ. കരുണാകരനാണ്. എന്റെ അടുത്ത് രൺജി പണിക്കർ സർ തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം കരുണാകരനെ വളരെ പരിഹസിച്ച് സിനിമ എടുത്തിട്ട് കരുണാകരന്റെ ഒപ്പം ഇരുന്ന് സിനിമ കണ്ടിട്ടുണ്ട്. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന് പറയുന്ന സിനിമ ഇറങ്ങിയപ്പോൾ ഇവിടെ പ്രോത്സാഹിക്കപ്പെട്ടു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. ശക്തമായ എതിർപ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ അവർ ബുദ്ധിപരമായി ചിന്തിച്ചു ഒരു പരിധിക്കുള്ളിൽ എതിർത്തു. ഈ സിനിമ ഹിറ്റ് ആക്കേണ്ട എന്ന് തീരുമാനിച്ചു. അന്ന് പാർട്ടിയുടെ ബുദ്ധിപരമായ തീരുമാനമായിരുന്നു അത്. അപ്പൊ ആ സിനിമയെ തിയറ്ററിൽ വിജയിപ്പിക്കാൻ കഴിഞ്ഞില്ല.
മേജർ രവി ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ്. അതുകൊണ്ട് അദ്ദേഹത്തിനു ഒരു നിഷ്പക്ഷ അഭിപ്രായം പറയാൻ പറ്റില്ല. ഞാൻ ഒരു പാർട്ടിയുടെ മെമ്പർ ആകാത്തിടത്തോളം കാലം എനിക്ക് എന്റെ അഭിപ്രായം പറയാം. ഞാൻ ഒരു പാർട്ടിയുടെ മെമ്പർ ആവുകയോ ആ പാർട്ടിയുടെ ഔദ്യോഗികമായ പോസ്റ്റ് വരികയോ ചെയ്താൽ എനിക്ക് ആ പാർട്ടിയെ ഡിഫെൻഡ് ചെയ്യേണ്ടി വരും.
മേജർ രവിക്ക് അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർട്ടിയെ ഡിഫെൻഡ് ചെയ്യേണ്ട സാഹചര്യമുണ്ട്. അവർ എന്ന് പറയുന്ന വ്യക്തിയുടെ അഭിപ്രായത്തിന് അവിടെ പ്രസക്തിയില്ല. മേജർ രവി എന്ന് പറയുന്ന വ്യക്തിയുടെ അഭിപ്രായം പ്രസക്തമാകുന്നത് അയാൾക്ക് പാർട്ടിയിൽ പോസ്റ്റ് ഇല്ലാത്തപ്പോഴാണ്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ മേജർ രവിക്ക് പാർട്ടിയുമായി ബന്ധപ്പെട്ട ഒരു നിലപാട് സ്വീകരിക്കേണ്ടി വരുമ്പോൾ സ്വാഭാവികമായിട്ടും പറഞ്ഞത് വിഴുങ്ങേണ്ടി വരും, പറഞ്ഞത് മാറ്റി പറയേണ്ടി വരും, പാർട്ടി എടുക്കുന്ന നിലപാടുകൾ ഒപ്പം നിൽക്കേണ്ടി വരും. വ്യക്തിപരമായി അദ്ദേഹത്തെ അതിന്റെ പേരിൽ എനിക്ക് പരിഹസിക്കാനോ ആക്ഷേപിക്കാനോ ഒന്നും പറ്റില്ല.
വളരുന്ന ഒരാൾക്ക് എതിർപ്പുകൾ ഉണ്ടാകും. ഞാൻ വ്യക്തിപരമായി പൃഥ്വിരാജ് എന്ന മനുഷ്യനെ എതിർക്കുകയല്ല, ഈ എമ്പുരാനിലൂടെ സംഭവിച്ച മാർക്കറ്റിങ് സ്ട്രാറ്റജിയെ എതിർക്കുകയാണ്. പൃഥ്വിരാജ് മലയാള സിനിമയുടെ അഭിമാനമായ താരമാണ്. ഈ മലയാള സിനിമയെ ലോകനിലവാരത്തിൽ എത്തിക്കാൻ ശേഷിയുള്ള ഒരേ ഒരാളാണ്. അദ്ദേഹത്തോട് കലാകാരൻ നിലയിലും സംവിധായകൻ എന്ന നിലയിലും ഉള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് എമ്പുരാൻ എന്ന സിനിമ കേരളത്തിൽ മാർക്കറ്റ് ചെയ്യപ്പെടേണ്ട രീതി മതം വച്ച് ആയിരുന്നില്ല എന്ന് പറയുകയാണ്. അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. മതം വെച്ചല്ല നമ്മൾ സിനിമ മാർക്കറ്റ് ചെയ്യേണ്ടത്.
ഇപ്പോൾ ഞാൻ പോലും കോൺഗ്രസിന്റെ പരിപാടിയും കഴിഞ്ഞ് പ്രതിപക്ഷ നേതാവിന്റെ ഇഫ്താറിലും പങ്കെടുത്തിട്ട് വന്ന ശേഷവും ഇങ്ങനെ അഭിപ്രായം പറയുമ്പോൾ എന്നെ സംഘി ആക്കാൻ നടക്കുകയാണ് ആളുകൾ. എന്നെ സംഘി ആക്കാൻ നടക്കുന്നത് തീവ്രവാദികളാണ്.
ഇന്ന് രാവിലെ രമേശ് ചെന്നിത്തല വിളിച്ചിട്ടുണ്ട്. മറ്റന്നാൾ ഉള്ള ഒരു പ്രോഗ്രാമിൽ അദ്ദേഹത്തിനോടൊപ്പം ഇരിക്കണം എന്നു പറഞ്ഞ്. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ഭാരവാഹികൾ വിളിക്കാറുണ്ട്.
അവർക്കൊന്നും തോന്നാത്ത ഒരു സംഘിവിളി എനിക്ക് തരുന്നുണ്ടെന്നുണ്ടെങ്കിൽ അവന്റെ ഉദ്ദേശ്യം എന്താ ഞാൻ ഒരിക്കലും കോൺഗ്രസിൽ പോകരുത്. ഞാൻ രാഷ്ട്രീയത്തിൽ പോകാൻ തീരുമാനിച്ചിട്ടില്ല. പക്ഷേ എന്നെ എതിർക്കുന്നവന്റെ ഉദ്ദേശ്യം ഞാൻ ഒരിക്കലും കോൺഗ്രസിൽ പോകരുത്, ബിജെപിയിൽ തന്നെ പോകണം എന്നാണ്. അഖിൽ മാരാറിന്റെ വാക്കുകൾ.