ഷൊർണൂർ: ഭാരതപ്പുഴ സംരക്ഷണം പ്രഖ്യാപനങ്ങളിലൊതുങ്ങി, വറ്റിവരണ്ട ഭാരതപ്പുഴ മരുഭൂമിക്ക് സമം. 250 കിലോമീറ്ററോളം അരുവിയായെങ്കിലുമൊഴുകുന്ന ഭാരതപ്പുഴ ഇന്ന് ഊഷരഭൂമിയാണ്.
ചിലയിടങ്ങളിൽ വീണ്ടും തുടങ്ങിയ മണൽവാരൽ, ചിലയിടങ്ങളിൽ മാലിന്യംതള്ളൽ, മറ്റുചിലയിടത്ത് തീയിടൽ, അങ്ങനെ പലതും സഹിക്കുന്നുണ്ട് പാലക്കാടിന്റെ ഹൃദയഭൂമിയിലൂടെ ഒഴുകിനീങ്ങുന്ന ഭാരതപ്പുഴ.
പുഴയെ സംരക്ഷിക്കാൻ പദ്ധതിയേറെ വന്നെങ്കിലും ഒന്നും കൂടുതൽക്കാലം നീണ്ടുനിന്നില്ല. ഇപ്പോൾ ഭാരതപ്പുഴയെ സംരക്ഷിക്കാൻ മാസ്റ്റർപ്ലാൻ തയാറാക്കി സമർപ്പിച്ചിരിക്കയാണ് വിവിധ സർക്കാർ വകുപ്പുകൾ.
പുഴ നശിക്കാനിടയാവുന്നെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിതട്രിബ്യൂണൽ സ്വമേധയാ കേസെടുത്തതിനെത്തുടർന്നാണ് സംരക്ഷണ മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുള്ളത്.
ജില്ലയിൽ പറളിമുതൽ കുറ്റിപ്പുറത്ത് പാലക്കാട് അതിർത്തിവരെയുള്ള ഭാഗത്തെ ഭാരതപ്പുഴയുടെ ഭാഗങ്ങൾ സംരക്ഷിക്കാനാണ് പദ്ധതി. റവന്യൂ, വനം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾചേർന്നാണ് പദ്ധതി സമർപ്പിച്ചിട്ടുള്ളത്. ഭാരതപ്പുഴ സംരക്ഷിക്കുകയെന്നതിന്റെ മറ്റൊരർഥം കുടിവെള്ളം സംരക്ഷിക്കയെന്നതുകൂടിയാണ്.
പാലക്കാട്, തൃശൂർ ജില്ലകളിലായി ഏകദേശം 113 ദശലക്ഷം ലിറ്റർ കുടിവെള്ളമാണ് പുഴ നൽകുന്നത്. ഒറ്റപ്പാലം, അമ്പലപ്പാറ, ഷൊർണൂർ, വാണിയംകുളം, ഓങ്ങല്ലൂർ, മുതുതല, ആനക്കര, പട്ടിത്തറ, കപ്പൂർ, പട്ടാമ്പി, ുരുവായൂർ, ചാവക്കാട്, പാവറട്ടി, വടക്കാഞ്ചേരി, േദശമംഗലം തുടങ്ങിയ പദ്ധതികളിൽനിന്നാണ് ഇത്രയും വെള്ളമെടുക്കുന്നത്.