ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന
പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, ഹെറോയിൻ, നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന ലഹരിവസ്തുക്കൾ പിടികൂടി. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും കണ്ടെടുത്തു.
സംഭവത്തിൽ ഇതുവരെ മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകളാണ് പരിശോധന നടത്തിയത്. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, ഇതരസംസ്ഥാന തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് വിൽക്കുന്ന സംഘത്തെയും പിടികൂടി. വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
എ.എസ്പി മോഹിത് രാവത്ത്, എഡിഎസ്പി വി. അനിൽ, എഎസ്പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ. രാജേഷ്, കെ. ഷിജി, ഹണി കെ. ദാസ്, രാജേഷ് കുമാർ, വി.പി. സുധീഷ് ഉൾപ്പെടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.