ഗോവർധിനി കന്നുകുട്ടി പരിപാലന പദ്ധതി തുടങ്ങി
1463212
Wednesday, October 23, 2024 3:27 AM IST
ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു
തൊടുപുഴ: ഗോവർധിനി കന്നുകുട്ടി പരിപാലനപദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴയിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മൃഗങ്ങൾക്ക് ഇ-സമൃദ്ധി പദ്ധതി വഴി ഹെൽത്ത് കാർഡ് ലഭ്യമാക്കുമെന്നും അതിലൂടെ ചികിത്സ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരുവർഷം ജനിക്കുന്ന എല്ലാ പശുക്കുട്ടികളെയും ഗോവർധിനി പദ്ധതിയിലുൾപ്പെടുത്തും. ഇതിനായി 23.5 കോടി അനുവദിച്ചിട്ടുണ്ട്. 35,589 കന്നുകുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക.
പാൽ ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. പശുക്കളുടെ എണ്ണം വർധിപ്പിക്കാൻ കിടാരി പാർക്കുകൾ സഹായകരമാകും. ഇവയിലൂടെ കേരളത്തിലെ കർഷകർക്ക് ഇവിടെനിന്നു തന്നെ പശുക്കളെ വാങ്ങാനാവും. ഒരു പാർക്കിൽ ഏകദേശം 40 കന്നുകുട്ടികളെ വളർത്തിയെടുക്കാം. പുറത്തുനിന്നെത്തുന്ന ഗുണനിലവാരം കുറഞ്ഞ കാലിത്തീറ്റയ്ക്കെതിരേ സർക്കാർ കർശന നടപടിയെടുക്കും. തീറ്റയിലെ ചേരുവകൾ ചാക്കിന് പുറത്ത് രേഖപ്പെടുത്തണം.
കേരളത്തിനു പുറത്തുനിന്ന് എത്തിക്കുന്ന കന്നുകാലി ബീജം ഗുണമേന്മയുള്ളതാണോ, പാൽ ഉത്പാദനം വർധിപ്പിക്കുമോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. ലൈസൻസുള്ള ഏജൻസിക്ക് മാത്രമേ കേരളത്തിൽ ഇനി ബീജം വിതരണംചെയ്യാനാകൂ.
ഇ -സമൃദ്ധി പദ്ധതി നടപ്പാകുന്നതോടെ കാതിലെ ചെറിയ ചിപ്പിലൂടെ പശുവിന്റെ ഇനം, ഉടമ, നൽകിയിട്ടുള്ള വാക്സിൻ തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകും. ഡോക്ടർക്ക് ആശുപത്രിയിലിരുന്ന് തന്നെ ചികിത്സ നിർദേശിക്കാം. ഇതിനായി 7.5 കോടിയാണ് ചെലവഴിച്ചിക്കുന്നത്. പത്തനംതിട്ട ജില്ലയിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. പന്നിപ്പനി ബാധിച്ച് പന്നികളെ നഷ്ടമായ കർഷകർക്ക് നഷ്ടപരിഹാരം നൽകാനുള്ള കേന്ദ്ര സർക്കാർ വിഹിതം കഴിഞ്ഞവർഷം വരെ കിട്ടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
കർഷകർക്കായി ശാസ്ത്രീയ കന്നുകുട്ടി പരിപാലനം എന്ന വിഷയത്തിൽ സെമിനാറും നടത്തി. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് പ്രഫ. ജെസി ആന്റണി അധ്യക്ഷത വഹിച്ചു. എസ്എൽബിപി അഡീഷണൽ ഡയറക്ടർ ജിജിമോൻ ജോസഫ് പദ്ധതി വിശദീകരിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ആർ. മിനി, നഗരസഭ കൗണ്സിലർമാരായ ബിന്ദു പത്മകുമാർ, പി.ജി.രാജശേഖർ, മുഹമ്മദ് അഫ്സൽ, കെ. ദീപക്, ഡോ. ഷീബ സെബാസ്റ്റ്യൻ, ഡോ. ജെയ്സണ് ജോർജ് എന്നിവർ പ്രസംഗിച്ചു.