നെൽവിത്ത് ലഭ്യമല്ല; പുഞ്ചക്കൃഷി പ്രതിസന്ധിയിൽ
1463348
Wednesday, October 23, 2024 6:53 AM IST
തിരുവല്ല: അപ്പർകുട്ടനാടൻ മേഖലകളിൽ പുഞ്ചക്കൃഷിക്ക് വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തില്‍. നെൽക്കൃഷിക്കു വിത്തിറക്കാൻ സമയം അടുത്തതോടെ അധികവിത്ത് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെ നെൽവിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ഏക്കറിന് 40 കിലോ വിത്താണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.
ലഭ്യമാകുന്ന വിത്തിന്റെ കിളിര്പ്പ് കുറവും കാലാവസ്ഥാ വ്യതിയാനത്തില്‍ വിത്ത് മുളയ്ക്കാത്തതിനാലും കര്‍ഷകര്‍ അധികവിത്ത് വാങ്ങിയാണ് മുന്‍കാലങ്ങളില്‍ വിതച്ചിരുന്നത്. കഴിഞ്ഞ വര്‍ഷംവരെ 42 രൂപ നിരക്കില്‍ അധികവിത്ത് പാടശേഖരസമിതി മുഖേന നൽകിയിരുന്നു. എന്നാൽ വിത്തിന് നിയന്ത്രണം വന്നതോടെ പ്രതിസന്ധി രൂക്ഷമായി.ഇക്കുറി വിത്ത് ക്ഷാമം വന്നതോടെയാണ് അധിക വിത്ത് നല്‍കേണ്ടെന്ന തീരുമാനം സർക്കാർ ഭാഗത്തുനിന്നുണ്ടായതെന്നു പറയുന്നു.
അതേസമയം ജില്ലയില്‍ പുഞ്ചക്കൃഷി സീസണ് ആരംഭിച്ചു. ഒട്ടുമിക്ക പാടങ്ങളിലും കൃഷിക്കുള്ള പ്രാരംഭ നടപടി തുടങ്ങിയിരുന്നു. പമ്പിംഗ് കഴിഞ്ഞ് പാടത്തെ പോളവാരലും വരമ്പുപിടിക്കലും പൂര്‍ത്തിയായിട്ടുണ്ട്. ചില പാടശേഖരങ്ങളില്‍ വിതയൊരുക്കിന് തയാറാക്കിയശേഷം കള നശിപ്പിക്കാനായി വെള്ളം കയറ്റിയിട്ടിരുന്നു. അധികവിത്ത് ക്ഷാമംമൂലം വെള്ളം കയറ്റിവിട്ട പാടങ്ങള്‍ വീണ്ടും പമ്പിംഗ് ചെയ്യാനുള്ള പ്രവൃത്തി താമസിക്കുകയാണ്. ഇതോടെ പുഞ്ചക്കൃഷി അവതാളത്തിലാകും.
തീരുമാനങ്ങൾ കർഷക സൗഹൃദമല്ല
നെൽക്കൃഷിയുമായി ബന്ധപ്പെട്ടു കാലാകാലങ്ങളിൽ കൈക്കൊള്ളുന്ന പല തീരുമാനങ്ങളും കർഷക സൗഹൃദമല്ലെന്ന് ആരോപണം.
കഴിഞ്ഞ കൃഷി സീസണില്‍ ഏക്കറിന് 20 ക്വിന്റലില്‍ കൂടുതല്‍ വിളവ് ലഭിച്ചാല്‍ അധിക വിളവിന് സംസ്ഥാന സബ്സിഡി നല്‍കില്ലെന്ന് കൃഷി വകുപ്പ് തീരുമാനം എടുത്തിരുന്നു. കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനം മാറ്റിവച്ചു. ഇക്കുറി വിത്തിന്റെ പേരിലാണ് കര്‍ഷകര്‍ക്ക് പ്രഹരം ഏല്‍ക്കേണ്ടി വരുന്നത്. ഉത്പാദനം കുറഞ്ഞാല്‍ വിളവ് കുറച്ച് സംഭരണം 20 ക്വിന്റലാക്കി ചുരുക്കാനുള്ള തീരുമാനമാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സംഭരണ വിലപോലും കൃത്യമായി നൽകാതെ കർഷകരെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ വകുപ്പുകൾ വിളവ് കുറയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്.
സ്വകാര്യ ഏജൻസികളുടെ ഇടപെടൽ
വിതയിറക്കില് കിളിര്പ്പ് കുറയുന്ന പാടശേഖരങ്ങളില്‍ അധിക വിത്തിനായി കര്‍ഷകർ സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വിത്ത് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അധിക വിത്ത് ലഭ്യമായിട്ടില്ല. ആവശ്യമുള്ള വിത്ത് എത്തിച്ചു നൽകാനായി സ്വകാര്യ ഏജൻസികൾ കർഷകരെ സമീപിച്ചിട്ടുണ്ട്.
സ്വകാര്യ ഏജന്‍സികള്‍ കഴിഞ്ഞ വര്‍ഷം വരെ 42 രൂപ നിരക്കിലാണ് വിത്ത് നല്‍കിയിരുന്നത്. അധിക വിത്ത് വിതരണം വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചതോടെ സ്വകാര്യ ഏജന്‍സികളുടെ വിത്തിന് വില കൂടാനും സാധ്യതയുണ്ടന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഏജൻസികൾ തന്നെ ഇടപെട്ട് അധിക വിത്ത് ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വിതയ്ക്ക് ഒരുക്കിയിട്ട പാടശേഖരങ്ങളിൽ അല്ലാത്തപക്ഷം വിത താമസിക്കും.