ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ സാമ്പത്തിക തിരിമറി ആരോപണം
1463266
Wednesday, October 23, 2024 5:10 AM IST
വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറി കൊല്ലത്തെത്തി
കൊല്ലം: കൊല്ലത്ത് ജില്ലാ കമ്മിറ്റി അംഗത്തിനെതിരായ സാമ്പത്തിക തിരിമറി ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തു. സിപിഎം ജില്ലാകമ്മറ്റി അംഗം പി.ആർ .വസന്തൻ 42 ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്നാണ് പരാതി. ഒരു രൂപയുടെ പോലും തിരിമറി നടത്തിയിട്ടില്ലെന്നും കണക്കുകൾ ജില്ലാകമ്മിറ്റി അംഗങ്ങൾ അടങ്ങുന്ന സബ് കമ്മിറ്റി പരിശോധിച്ചതാണെന്നും പി.ആർ. വസന്തൻ വിശദീകരണം നൽകി.
കരുനാഗപ്പള്ളിയിൽ സിപിഎം നിയന്ത്രണത്തിലുള്ള സ്കൂളിലെ നിർമാണവുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയർന്നത്. പാർട്ടിയുടെ തന്നെ നിയന്ത്രണത്തിലുള്ള ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയ്ക്കായിരുന്നു നിർമാണകരാർ. നിർമാണത്തിന് ചിലവായ തുക ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറണമെന്നായിരുന്നു നിബന്ധന.
എന്നാൽ 42 ലക്ഷത്തോളം രൂപ മാറിയത് പി.ആർ. വസന്തന്റെയും അതേസ്കൂളിലെ അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യയുടേയും അക്കൗണ്ടുകളിലേക്കായിരുന്നു. ഈ രേഖകൾ സഹിതമാണ് ഡിവൈഎഫ്ഐ കല്ലേലിഭാഗം മേഖല സെക്രട്ടറി എച്ച്. തൗഫീക്ക് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്.
ആരോപണങ്ങൾ ചർച്ചയായതോടെ രണ്ട് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്രശ്നം ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടെത്തിയത്. ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് മാറിയാൽ ഉണ്ടാകാവുന്ന ഭീമമായ നികുതി ഒഴിവാക്കാനാണ് തന്റെയും ഭാര്യയുടേയും അക്കൗണ്ടുകളിലേക്ക് പണമയച്ചതെന്ന് പി.ആർ .വസന്തൻ വിശദീകരിച്ചു.
ഈ പണം സ്കൂളിൽ ചിലവഴിച്ചു. അതിന്റെ കണക്കുകൾ പാർട്ടി ജില്ലാകമ്മറ്റി അംഗങ്ങൾ അടങ്ങിയ സബ് കമ്മറ്റി പരിശോധിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് മുന്നിൽ വരുന്ന എല്ലാ പരാതികളും പരിശോധിക്കുമെന്ന് യോഗശേഷം എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഷയം സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധിക്കാമെന്ന് യോഗത്തിൽ തീരുമാനമായി. കരുനാഗപ്പള്ളി ഏരിയ കമ്മറ്റി പരിധിയിൽ ചേരിപ്പോരിനെ തുടർന്ന് നിർത്തിവച്ച രണ്ട് ലോക്കൽ സമ്മേളനങ്ങൾ സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തും. വിഷയങ്ങൾ ചർച്ച ചെയ്യാൻ എം.വി .ഗോവിന്ദന്റെ സാന്നിധ്യത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മറ്റി യോഗവും ചേർന്നു.
ഇതോടെ കരുനാഗപ്പള്ളി ഏരിയയ്ക്ക് കീഴിൽ നടന്ന ലോക്കൽ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകൾക്കും ചേരിപ്പോരിനും താത്ക്കാലിക വിരാമമായി.