കാസർഗോഡ്: സ്കൂൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടും ജില്ലയിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ മുഴുവനായി എത്തിയില്ല. ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കുമായി സംസ്ഥാന സിലബസിലുള്ള ആകെ 17,68,838 പുസ്തകങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ 10,49,782 പുസ്തകങ്ങൾ മാത്രമേ ഇതുവരെ ജില്ലാ ടെക്സ്റ്റ്ബുക്ക് ഡിപ്പോയിൽ എത്തിയുള്ളൂ. 7,19,056 പുസ്തകങ്ങൾ ഇനിയും എത്താനുണ്ട്. ഈ വർഷം സിലബസ് മാറിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളാണ് മുഴുവനായി എത്താത്തത്.
ഈ അധ്യയനവർഷത്തിലെ പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണം മേയ് ആദ്യവാരത്തിൽ തന്നെ പൂർത്തിയാക്കുമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ പ്രഖ്യാപനം. കഴിഞ്ഞ അധ്യയനവർഷം തീരുന്നതിനുമുമ്പ് ഫെബ്രുവരിയിൽ തന്നെ പുസ്തകങ്ങൾ എത്തിത്തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് കണ്ടില്ല. അവശേഷിക്കുന്ന പുസ്തകങ്ങൾ ഇനി എന്നേക്ക് വരുമെന്നും വ്യക്തതയില്ല.
അതേസമയം സിലബസ് മാറാത്ത രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മുഴുവനായും എത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങൾ എത്തുന്ന മുറയ്ക്ക് വിതരണവും നടത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനു തൊട്ടുമുമ്പെങ്കിലും ബാക്കിയുള്ള പുസ്തകങ്ങൾ കൂടി എത്തുമെന്നാണ് പ്രതീക്ഷ.