കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്ക് കാൽ ലക്ഷം രൂപ പിഴ
1463187
Wednesday, October 23, 2024 2:56 AM IST
തലശേരി: പൊതുജനാരോഗ്യ നിയമം – 2023 പ്രകാരമുള്ള ജില്ലയിലെ ആദ്യ പിഴ ശിക്ഷ. പകർച്ചവ്യാധിക്കു കാരണമാകുന്ന രീതിയിൽ കൊതുകു പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്കാണ് തലശേരി ചീഫ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കാൽ ലക്ഷം രൂപ പിഴയിട്ടത്. ക്വാർട്ടേഴ്സ് ഉടമ കോടതിയിൽ പിഴയൊടുക്കി തടവ് ശിക്ഷയിൽനിന്നും മറ്റു നിയമനടപടികളിൽനിന്നും ഒഴിവായി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം പതിമൂന്നിനാണ് തലശേരി നഗരസഭയിൽ കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിൽ കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജശ്രീ പ്രശ്നപരിഹാരം നടത്തുന്നതിനായി ക്വാർട്ടേഴ്സ് ഉടമയ്ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകുകയും സമയം അനുവദിക്കുകയും ചെയ്തു.
എന്നാൽ ക്വാർട്ടേഴ്സ് ഉടമ നിർദേശങ്ങൾ പാലിക്കാത്തത് രാജശ്രീ ഹെൽത്ത് ഇൻസ്പക്ടർ ടെനിസൻ തോമസിന്റെ ശ്രദ്ധയിൽപെടുത്തി. ഹെൽത്ത് ഇൻസ്പെക്ടർ ക്വാർട്ടേഴ്സ സന്ദർശിച്ച് വീണ്ടും നിർദേശങ്ങളും സമയവും അനുവദിച്ചുവെങ്കിലും ക്വാർട്ടേഴ്സ് ഉടമ പ്രശ്നപരിഹാരത്തിനു നൽകിയ നിർദേശങ്ങൾ പാലിക്കാതിരിക്കുകയായിരുന്നു.
പ്രശ്നപരിഹാരത്തിനായി അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് ഹെൽത്ത് ഇൻസ്പക്ടർ കോടതിയെ സമീപിച്ചത്. 26500/- രൂപയാണ് കോടതി പിഴയായി വിധിച്ചത്. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം.നമ്പൂതിരിപ്പാടിന്റെ ഡിഎംഒ മിനുട്ട്സിലെ നിർദേശപ്രകാരമാണ് കേസുമായി മുന്നോട്ട് പോയത്.