ആറളം ഫാം പുനരധിവാസ മേഖലയിൽ മുറിച്ച് കടത്തിയത് നിരവധി മരങ്ങൾ
1537144
Friday, March 28, 2025 12:53 AM IST
ഇരിട്ടി: പ്രധാനമന്ത്രി സഡക്ക് യോജന പ്രകാരമുള്ള റോഡ് വികസനത്തിന്റെ മറവിൽ ആറളം പുനരധിവാസ മേഖലയിൽ നിന്ന് നിരവധി മരങ്ങൾ മുറിച്ചു കടത്തി. വിലയേറിയ ആഞ്ഞിലി മരങ്ങളാണ് മുറിച്ചു കടത്തിയിരിക്കുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റേണ്ട മരങ്ങളിൽ നിന്ന് പാഴ്മരങ്ങൾ ഒഴിവാക്കി വലിയ ആഞ്ഞിലി മരങ്ങൾ മാത്രം തെരഞ്ഞുപിടിച്ച് മുറിച്ചു കടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ഥലമുടമകളെ പോലും അറിയിക്കാതെ പട്ടികവർഗ പ്രമോട്ടർമാരുടെ സാന്നിധ്യത്തിലാണ് മരം മുറി നടന്നതെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു. മുറിച്ച മരങ്ങളുടെ നല്ല ഭാഗങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കടത്തിയെന്നാണ് ഇവർ പറയുന്നത്. നിലവിൽ മാർക്കറ്റിൽ ഏറ്റവും അധികം വില ലഭിക്കുന്ന ഇനത്തിൽപ്പെട്ടതാണ് ആഞ്ഞിലി. സോഷ്യൽ ഫോറസ്ട്രി വിഭാഗം മരത്തിന്റെ കണക്ക് തയാറാക്കി വിലയിട്ട് ടെൻഡർ വിളിച്ചശേഷം മുറിക്കേണ്ട മരങ്ങളാണ് ഇത്തരത്തിൽ മുറിച്ചു കടത്തിയത്. ഇതിനു പിന്നിൽ ടിആർഡിഎം അധികൃതരുടെ ഉത്താശയുണ്ടെന്നും സ്ഥല ഉടമകൾ ആരോപിച്ചു.
കടത്തിയത്
അഞ്ച് ആഞ്ഞിലികൾ
ലക്ഷങ്ങൾ വിലവരുന്ന അഞ്ചു മരങ്ങൾ മുറിച്ചു കടത്തിയതായാണ് ഇപ്പോൾ താമസക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.
റോഡ് കടന്നുപോകുന്ന ബ്ലോക്ക് പന്ത്രണ്ടിലെ നിർമലയുടെ സ്ഥലത്തെ രണ്ട് മരങ്ങൾ, രാജന്റെ സ്ഥലത്തെ ഒരു മരം, ബ്ലോക്ക് പത്തിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ചപ്പില കൃഷ്ണന്റെ വീടിന് സമീപത്തെ വലിയ ഒരു മരവും മുറിച്ചു കടത്തി.
ബ്ലോക്ക് ഏഴിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ മറവിൽ സമാന രീതിയിൽ ഒരു മരവും കാണാതായിട്ടുണ്ടെന്ന് പുനരധിവാസ മേഖലയിലുള്ളവർ പറഞ്ഞു.
പുനരധിവാസ മേഖലയിലെ സ്ഥല ഉടമകൾക്കു പോലും മരം മുറിക്കാൻ അധികാരമില്ലെന്നിരിക്കെയാണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മരങ്ങൾ മുറിച്ചത്.
കൊള്ള കരാറുകാരുടെ
നഷ്ടം നികത്താൻ!
മരങ്ങൾ ആരാണ് മുറിച്ചു കടത്തിയതെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാതെ അധികൃതർ മരംകൊള്ള ലഘൂകരിക്കുകയാണ്. വ്യത്യസ്തമായ വിശദീകരണങ്ങളാണ് മരം മുറി സംബന്ധിച്ച് വരുന്നത്.
ആനമതിൽ നിർമിക്കുന്നതിനായി മരങ്ങൾ മുറിച്ചുനീക്കാൻ കരാറെടുത്തയാൾക്ക് ഭീമമായ നഷ്ടം നേരിട്ട സാഹചര്യത്തിൽ കരാറുകാരനെ സഹായിക്കാനാണ് ആഞ്ഞിലി മരം മുറിച്ചതെന്ന അധികൃതരുടെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.
അതേ സമയം റോഡ് പണിയുമായി ബന്ധപ്പെട്ട കെഎസ്ഇബി ലൈൻ മാറ്റി സ്ഥാപിക്കാൻ പണം കെട്ടിവയ്ക്കാൻ കരാറുകാരൻ ആഞ്ഞിലി മരങ്ങൾ മുറിച്ച് വിറ്റെന്നും പറയപ്പെടുന്നു. ഇക്കാര്യങ്ങൾ പറയുന്ന അധികൃതർ മറ്റൊരു വിചിത്രമായ വിശദീകരണവും നൽകുന്നുണ്ട്.
രാജന്റെ പറന്പിൽ ടിആർഡിഎം മഹസർ പ്രകാരം ഒരു ആഞ്ഞിലി മാത്രമാണുള്ളതെന്നും എന്നാൽ നിലവിൽ മൂന്നെണ്ണം കൂടി അവിടെ ബാക്കി ഉണ്ടെന്നുമുള്ള വിചിത്രമായ വിശദീകരണമാണ് അധികൃതർ നൽകുന്നത്. ആദിവാസി ഭൂമിയിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരം കൊള്ള നടന്നുവെന്നത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം മറുപടികളെന്ന് സ്ഥല ഉടമകളും താമസക്കാരും പറയുന്നു.
പുര കത്തുമ്പോൾ ഉദ്യോഗസ്ഥർ
വാഴ വെട്ടുന്നു: സണ്ണി ജോസഫ്
ആറളം ഫാം മേഖലയിൽ വന്യജീവിയാക്രമണത്താൽ മനുഷ്യൻ പൊറുതി മുട്ടുമ്പോൾ അതിനിടയിൽ ഉദ്യോഗസ്ഥർ കൊള്ള നടത്തുകയാണ്. പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമായ പ്രവൃത്തിയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. സംഭവത്തിൽ അധികൃതർ നൽകുന്ന വിശദീകരണം അതിലേറെ ബാലിശവുമാണ് . വനം വകുപ്പിന്റെ സംരക്ഷിത ഇനത്തിൽപ്പെട്ട ആഞ്ഞിലി മരം മുറിച്ചു കടത്തിക്കൊണ്ട് പോയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണം
മരം മുറിക്കൽ ഹോബിയായി:
കെ. വേലായുധൻ
"ആറളം ഫാം പുനരധിവാസ മേഖലയിൽ മരം മുറിച്ച് കടത്തുന്നത് ഹോബിയായി മാറുകയാണ്. മുന്പ് മരം മുറിച്ചു കടത്തിയ സംഭവങ്ങൾ അന്വേഷിക്കാതെ വന്നതോടെ ചെറുതും വലുതുമായ മരം കൊള്ളക്കാർ വളരുകയാണ്. 50 വർഷങ്ങൾക്ക് മുന്പ് ആഞ്ഞിലി മുക്ക് എന്ന് പേരുള്ള സ്ഥലത്തെ ആഞ്ഞിലി മുത്തശിയെയാണ് മുറിച്ചുകടത്തിയിരിക്കുന്നത്. ഇതിൽ ഉദ്യോഗസ്ഥരുടെ പങ്ക് പകൽപോലെ വ്യക്തമാണ്. ലക്ഷങ്ങൾ വില വരുന്ന മരങ്ങളാണ് റോഡ് നവീകരണത്തിന്റെ മറവിൽ മുറിച്ചു കടത്തിയത്.