മേയർക്ക് എതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം : വിധി 30ന്
1463284
Wednesday, October 23, 2024 6:12 AM IST
തിരുവനന്തപുരം: കെ.എസ്ആർടിസി ഡ്രൈവർ എൽ.എച്ച്. യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കോടതി നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കി.
അന്വേഷണ റിപ്പോർട്ടിൽ തൃപ്തിയുണ്ടെന്നു യദുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. റിപ്പോർട്ടിൽ വിശദമായ വാദം കേട്ട ശേഷം കോടതിയും തൃപ്തി പ്രകടിപ്പിച്ചു. കോടതി മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തണമെന്ന യുദുവിന്റെ ഹർജിയിൽ 30 നു കോടതി വിധി പറയും.
ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവാണ് കേസ് പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് റിപ്പോർട്ടിൽ പറഞ്ഞു. സംഭവസമയം ബസിൽ യാത്രക്കാരായിരുന്ന രണ്ടു പേരുടെയും സംഭവം നേരിൽ കണ്ട മൂന്നു ദൃക്സാക്ഷികളുടെയും മൊഴിയെടുത്തു.
യദുവിന്റെ ഡ്യൂട്ടി സർട്ടിഫിക്കറ്റും സിസി ടിവി ദൃശ്യങ്ങളും ശേഖരിച്ചതായി പോലീസ് അറിയിച്ചു. യദു ഇത്തരം ഹർജികൾ ഫയൽ ചെയ്യുന്നത് മാധ്യമശ്രദ്ധ നേടാനാണെന്നും ഇതേ ആവശ്യം ഉന്നയിച്ച് ആദ്യം ഫയൽ ചെയ്ത ഹർജി കോടതി തള്ളിക്കളഞ്ഞതായും പ്രോസിക്യൂട്ടർ മനു കല്ലന്പള്ളി വാദിച്ചു. യദുവിനെതിരെ സ്ത്രീയെ ഉപദ്രവിച്ചതുൾപ്പെടെ മൂന്നു കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് കെ.എം. സച്ചിൻ ദേവ് എംഎൽഎ എന്നിവരുൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞു വച്ചു, ബസിനുളളിലേക്ക് അതിക്രമിച്ചു കടന്നു ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുക്കുന്നത്.
2024 ഏപ്രിൽ 27 ന് രാത്രി പത്തോടെയാണ് പാളയം സാഫല്യം കോംപ്ളക്സിനു മുന്നിൽ മേയറും ഭർത്താവും അടക്കമുളളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കഐസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കുതർക്കം ഉണ്ടായത്.
മേയറെയും സഹോദരഭാര്യയെയും അശ്ലീലച്ചുവയുളള ആംഗ്യം കാണിച്ചെന്നായിരുന്നു മേയറുടെ പരാതി. മേയറുടെ പരാതിയിൽ കേസ് എടുത്ത പോലീസ് ആദ്യം പരാതി നൽകിയ ഡ്രൈവറുടെ പരാതിയിൽ കേസ് എടുക്കാതിരുന്നതിനെ തുടർന്നാണ് ഡ്രൈവർ കോടതിയെ സമീപിച്ചത്.