മാലിന്യപ്പുഴയാകാൻ ഭാരതപ്പുഴ
1537176
Friday, March 28, 2025 1:49 AM IST
ഒറ്റപ്പാലം: വേനലിലും ഭാരതപ്പുഴ മലിനപ്പെടുന്നതിനു കുറവില്ല. വലിയതോതിലുള്ള മാലിന്യനിക്ഷേപവും മലിനീകരണവുമാണ് പുഴയിൽ നടക്കുന്നത്. മാലിന്യങ്ങൾതള്ളുന്നതിനും മലിനജലം ഒഴുക്കി വിടുന്നതിനും ഒരുകുറവും ഇപ്പോഴും ഇല്ലാത്ത സ്ഥിതിയാണ്.
ഭാരതപ്പുഴ സംരക്ഷണത്തിനായി മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ എന്നും അധികൃതർ അവഗണിക്കുന്ന സ്ഥിതിയാണ്. നിയമസഭാ പരിസ്ഥിതിസമിതി ജലസംരക്ഷണത്തിനായുള്ള നിർദേശങ്ങൾവയ്ക്കാറുണ്ടെങ്കിലും മാറിമാറിവരുന്ന സർക്കാരുകൾ ഇതിൽ നടപടിയെടുക്കാറില്ല. 2017 ഓഗസ്റ്റ് 23ന് സമർപ്പിച്ച റിപ്പോർട്ടിൻമേൽ ഇതുവരെയും നടപടിയൊന്നുമെടുത്തിട്ടില്ല
ഇതിനുശേഷം ഹരിതട്രിബ്യൂണൽ രണ്ടുപ്രാവശ്യം വിഷയത്തിലിടപെട്ടിരുന്നു. എന്നിട്ടും മാറ്റമൊന്നുമുണ്ടായില്ല. 2010ലും 2014ലും നിയമസഭാ പരിസ്ഥിതിസമിതികൾ സമർപ്പിച്ച ശുപാർശപ്രകാരവും പുഴസംരക്ഷണ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
2017ലെ റിപ്പോർട്ടിൽ പുഴയ്ക്കും അതിജീവനത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പരിസ്ഥിതിപ്രവർത്തകരും പുഴസ്നേഹികളും ഏറെക്കാലമായി ആവശ്യപ്പെടുന്നതാണിത്. 444 കുടിവെള്ളപദ്ധതി ഭാരതപ്പുഴയുമായി ബന്ധപ്പെട്ടുള്ളപ്പോഴും മാലിന്യമുക്തമാക്കാനുള്ള നടപടികൾ ഒച്ചിഴയും പോലെയാണ്.
ദേശീയ നദീസംരക്ഷണ പദ്ധതിയിൽ (എൻആർസിപി) ഭാരതപ്പുഴയെ ഉൾപ്പെടുത്തണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇന്ത്യയിലെ 33 നദികളാണ് പദ്ധതിയിലുള്ളത്.
ഇതിൽ കേരളത്തിൽനിന്ന് പമ്പാനദി മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. പുഴകളെ മാലിന്യമുക്തമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പുഴയിലേക്ക് മാലിന്യമൊഴുക്കുന്നത് തടയുക, മലിനജലം ശുദ്ധീകരിച്ചശേഷം പുഴയിലേക്കൊഴുക്കുക, ഇതിനായി മലിനജല ശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കുക, നദീതീരങ്ങളിലെ ശൗചാലയങ്ങൾ പരിസ്ഥിതിസൗഹൃദമാക്കുക, പൊതുജനങ്ങൾക്ക് പുഴസംരക്ഷണത്തെപ്പറ്റി അവബോധം നൽകുക എന്നതൊക്കെ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണ്. വേനൽക്കാലത്ത് പുഴയിൽ വെള്ളമില്ലെങ്കിലും മലിനീകരണത്തിന് ഒരു കുറവും കാണാത്ത സ്ഥിതിയാണ്. പുഴയെ കുപ്പതൊട്ടിയാക്കി മാറ്റാനാണ് പലരും ശ്രമിക്കുന്നത്.
ഇതോടൊപ്പം പുഴയ്ക്ക് തീയിടുന്നതും പതിവായി തീർന്നിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ മലമൂത്ര വിസർജനത്തിനാണ് ഭാരതപ്പുഴയെ ഏറ്റവും അധികം ഉപയോഗിക്കുന്നത്. ഭാരതപ്പുഴയിൽ അപകട കാരികളായ കോളീഫോം ബാക്ടീരിയയുടെ അളവ് ഗണ്യമായി കൂടിയിട്ടുള്ളത് പുഴ മലിനീകരണത്തിന്റെ ഭാഗമായിട്ടാണ്.