തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി കൃത്യം ഒരാഴ്ച മാത്രം ബാക്കി നിൽക്കേ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പ്രചാരണം അവസാനഘട്ടത്തിലേക്ക്. മണ്ഡലങ്ങളിലെ വോട്ടർമാരെ നേരിട്ടു കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനായി സ്ഥാനാർഥികളുടെ വാഹന പ്രചാരണം അതിവേഗത്തിലായി. റോഡ് ഷോയും വിവിഐപികളുടെ സന്ദർശനവുമൊക്കെയായി അവസാനലാപ്പിലും കൊഴുക്കുകയാണ് പ്രചാരണ പര്യടനങ്ങൾ.
നെയ്യാറ്റിൻകരയുടെ മനസു തേടി ശശി തരൂർ
നെയ്യാറ്റിൻകരയുടെ മനസു തേടിയായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡോ. ശശി തരൂരിന്റെ ഇന്നലത്തെ പര്യടനം. നെല്ലിവിള കന്നിമരിയാൾ സ്മാരക സെന്റ് ജോസഫ് കുരിശടിക്ക് മുന്നിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.
കന്നിമരിയാൾ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. ഡിസിസി മുൻ അധ്യക്ഷനും എഐസിസി അംഗവുമായ നെയ്യാറ്റിൻകര സനൽ പര്യടനം ഉദ്ഘാടനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, നെയ്യാറ്റിൻകര തെരഞ്ഞെടുപ്പു സമിതി ചെയർമാൻ എസ്.കെ. അശോക് കുമാർ, ജനറൽ കണ്‍വീനർമാരായ എം.സി സെൽവരാജ്, വി. ഭുവനചന്ദ്രൻ എന്നിവരും പങ്കെടുത്തു.
അവസാന ലാപ്പിൽ വോട്ടുറപ്പിച്ചു രാജീവ് ചന്ദ്രശേഖർ
തെരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുന്പോൾ, വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. രാവിലെ വിഴിഞ്ഞം ഹാർബർ റോഡിൽനിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് തീരപ്രദേശത്ത് നല്ല സ്വീകരണമാണ് ലഭിച്ചത്.
നേമം മണ്ഡലത്തിലെ വെള്ളായണി ജംഗ്ഷൻ, ശാന്തിവിള, കാരയ്ക്കാമണ്ഡപം, നടുവത്ത് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കുടിവെള്ള പ്രശ്നം, വിലക്കയറ്റം, അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ തുടങ്ങിയവയാണ് ജനങ്ങൾക്ക് കൂടുതലായും എൻഡിഎ സ്ഥാനാർഥിയോട് പറയാനുണ്ടായിരുന്നത്.
കണ്ണക്കോട്, മധുപാലം, ആഴാങ്കൽ, നീറമണ്‍കര എന്നിവിടങ്ങളിലും സ്ഥാനാർഥിയെ കാണാനും സ്വീകരിക്കാനും നിരവധി പേർ ഒത്തു കൂടിയിരുന്നു. വട്ടവിള തമലം, കുഞ്ചാലുമൂട് വഴി കരമന ജംഗ്ഷനിൽ പര്യടനം പര്യവസാനിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യ അഞ്ജുവും പ്രചാരണ പരിപാടികളിൽ സജീവമായി. സ്ഥാനാർഥി കടലോര മേഖലയിൽ ചൂടുപിടിച്ച പ്രചാരണവുമായി മുന്നേറുന്പോൾ പത്നി വിവിധയിടങ്ങളിൽ കുടുംബ കൂട്ടായ്മകളിൽ പങ്കെടുത്തും പ്രമുഖരെ സന്ദർശിച്ചുമാണ് വോട്ടു തേടുന്നത്.
ദൂരദർശൻ വാർത്ത അവതാരകരും പ്രോഗ്രാം, എൻജിനീയറിംഗ് വിഭാഗങ്ങളിൽ നിന്നു വിരമിച്ചവരും അടക്കം ജീവനക്കാരുടെ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തായിരുന്നു അഞ്ജുവിന്റെ തുടക്കം. നേരത്തെ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയെയും അഞ്ജു ചന്ദ്രശേഖർ സന്ദർശിച്ചിരുന്നു.
മനസ് കീഴടക്കി പന്ന്യൻ രവീന്ദ്രന്റെ പര്യടനം
തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം അസംബ്ലി മണ്ഡലത്തിന്റെ മനസ് കീഴടക്കിയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ പര്യടനം. രാവിലെ ബാലനഗറിൽ മേയർ ആര്യാ രാജേന്ദ്രൻ പര്യടനം ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലർ ക്ലൈനസ് റൊസാരിയോ അധ്യക്ഷനായി. ഹഡ്സണ്‍ ഫെർണാണ്ടസ് സ്വാഗതം പറഞ്ഞു. എം. വിജയകുമാർ, ആന്റണി രാജു എംഎൽഎ, എസ്.എ. സുന്ദർ, ടി.എസ്. ബിനുകുമാർ, തന്പാനൂർ രാജീവ്, പൂജപ്പുര രാധാകൃഷ്ണൻ, ടോം ഫെർണാണ്ടസ് തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലത്തിലെ തീരമേഖലകളിലും സ്ഥാനാർഥിക്ക് വൻ വരവേൽപ്പു ലഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ സ്ഥാനാർഥിയെ വരവേൽക്കാനായി കാത്തു നിന്നു. രാത്രി വൈകി എസ്എം ലോക്കിൽ പര്യടനം പൂർത്തിയായി.