1.75 കോടിയുടെ സ്വർണക്കവർച്ച: അഞ്ചു പ്രതികൾ കസ്റ്റഡിയിൽ
Monday, May 6, 2024 7:30 PM IST
മലപ്പുറം: മലപ്പുറം താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികൾക്ക് സ്വർണം വിതരണം ചെയ്യുന്നയാളിന്റെ ഫോൺ നന്പർ ലഭിച്ചത് എങ്ങനെയെന്നു കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. ഏതെങ്കിലും ജ്വല്ലറിയുമായി ബന്ധപ്പെട്ടവർക്കു കവർച്ചയിൽ പങ്കുണ്ടോ എന്നതും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്.
ഇതിനാൽ തന്നെ പിടിയിലാവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ നിന്നു ജ്വല്ലറികളിലേക്ക് കൊണ്ട് വന്ന സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കാനായി ബൈക്കില്‍ എത്തിയ മഹാരാഷ്ട്ര സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെ അക്രമിച്ചാണ് കാറിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്.
മഞ്ചേരിയില്‍ സ്വര്‍ണം നല്കിയ ശേഷം ബൈക്കില്‍ കോട്ടയ്ക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇയാള്‍. താനൂരില്‍ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വര്‍ണം ആവശ്യമുണ്ടെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തി.
ഇയാള്‍ പറഞ്ഞതനുസരിച്ച് ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കാറിലെത്തിയ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മര്‍ദിച്ച ശേഷം സ്വര്‍ണം കവരുകയായിരുന്നുവെന്നാണ് പരാതി.
സ്വര്‍ണാഭരണ നിര്‍മാണ ശാലയുടെ പാര്‍ട്ണറായ പ്രവീണ്‍ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂര്‍ പൊലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയത്. രണ്ട് കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു.