മോസ്കോ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി; 11 പേർ കസ്റ്റഡിയിൽ
Saturday, March 23, 2024 3:07 PM IST
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. 187 പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്.
ക്രോക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. സൈനിക വേഷത്തിലെത്തിയ അഞ്ചംഗ സംഘം ജനങ്ങൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തില്‍ 11 പേരെ റഷ്യന്‍ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇതില്‍ നാല് പേര്‍ക്ക് അക്രമവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.
റഷ്യന്‍ പ്രതിരോധ ആസ്ഥാനമായ ക്രംലിന് 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭീകരാക്രമണം ഉണ്ടായത്.റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ വീഴ്ചയായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.
ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരത്തോളം പേർ വെടിവയ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു.
വെടിവയ്പിനു പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിനു തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.