"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്
Thursday, April 18, 2024 7:21 AM IST
സിഡ്നി: അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ഓസ്ട്രേലിയയില്‍ പള്ളിയിൽ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്. അക്രമി തന്റെ മകനാണെന്നും ബിഷപ്പ് പ്രതികരിച്ചു. താൻ വളരെ വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ബിഷപ്പ് അറിയിച്ചു.
യൂട്യുബിൽ റിലീസ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെയാണ് തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ബിഷപ്പ് വ്യക്തമാക്കിയത്. "ഈ പ്രവൃത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. അവനോട് ഞാൻ പറയുന്നു: നീ എന്റെ മകനാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും. ഇത് ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു'.-ബിഷപ്പ് പറഞ്ഞു.
തിങ്കളാഴ്ച പടിഞ്ഞാറൻ സിഡ്നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്സ് സഭാ മെത്രാന് മാറി ഇമ്മാനുവേലിന് നേര്‍ക്കാണ് ആക്രണമുണ്ടായത്. 16 കാരനായ ആക്രമി ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പള്ളിയുടെ പുറത്ത് അക്രമങ്ങൾ അരങ്ങേറിയതോടെ ശാന്തത പാലിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്.
ചിലർ കല്ലുകളും മറ്റും വലിച്ചെറിഞ്ഞു. നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും 50 ഓളം പോലീസ് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകുകയും ചെയ്തിരുന്നു.
പള്ളിക്ക് പുറത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ട് 19 കാരനായ യുവാവിനെതിരെ പോലീസ് ബുധനാഴ്ച കേസെടുത്തു, വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് പള്ളിയിൽ തിങ്കളാഴ്ച വൈകുന്നേരം ഏഴിനായിരുന്നു സംഭവം. ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു.
സംഭവം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് അറിയിച്ചു.
എന്നാൽ അറസ്റ്റിലായ കൗമാരക്കാരൻ പോലീസിന്റെ തീവ്രവാദ പട്ടികയിൽപ്പെടുന്നയാളല്ലെന്നും വെബ് പറഞ്ഞു. സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷനും ഫെഡറൽ പോലീസും തീവ്രവാദ വിരുദ്ധ ടാസ്ക് ഫോഴ്സും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.
കൂടുതൽ പേർ ആക്രമണത്തിൽ പങ്കാളികളായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. മതതീവ്രവാദമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പോലീസ് പറയുന്നുണ്ടെങ്കിലും കുറ്റവാളിയുടെ പേരോ മതമോ ഏതെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇസ്ലാമിക് മത മുദ്രാവാക്യം മുഴക്കിയാണ് കൗമാരക്കാരൻ ആക്രമണം നടത്തിയതെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.