മുംബൈ: ആഗോള കുത്തകഭീമനായ നെസ്ലെ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും വിറ്റഴിക്കുന്ന കുട്ടികളുടെ ഭക്ഷ്യവസ്തുക്കളിൽ, യൂറോപ്പിൽ ഉൾപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ കൃത്രിമ പഞ്ചസാര (ആഡഡ് ഷുഗർ) ഉൾപ്പെടുത്തിയതായി റിപ്പോർട്ട്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയായ പബ്ലിക് ഐയും ഇന്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്വർക്കും (ഐബിഎഫ്എഎൻ) സംയുക്തമായി പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ടിലാണു വെളിപ്പെടുത്തൽ.
വിവിധ രാജ്യങ്ങളിലായി വിറ്റഴിക്കുന്ന 150ലധികം കുട്ടികളുടെ ഭക്ഷ്യോത്പന്നങ്ങൾ വിശകലനം ചെയ്താണു റിപ്പോർട്ട് തയാറാക്കിയത്. പാശ്ചാത്യ മാധ്യമമായ ദ ഗാർഡിയൻ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.
റിപ്പോർട്ട് പറയുന്നത്?
ആറു മാസം പ്രായമുള്ള കുട്ടികൾക്കു നൽകുന്ന, ഗോതന്പിൽനിന്നു നിർമിക്കുന്ന നെസ്ലെ ഉത്പന്നമായ സെറിലാക് ബ്രിട്ടനിലും ജർമനിയിലും വില്പനയ്ക്കെത്തുന്പോൾ അതിൽ കൃത്രിമ പഞ്ചസാരയില്ല. ഇന്ത്യയിലെത്തുന്പോൾ 2.7 ഗ്രാം പ്രകൃതിദത്തമല്ലാത്ത പഞ്ചസാര ഉൾപ്പെടുത്തും. തായ്ലൻഡിൽ വിറ്റഴിക്കുന്ന സെറിലാക്കിലാണ് ഏറ്റവും കൂടുതൽ കൃത്രിമ പഞ്ചസാരയുടെ അളവ് കണ്ടെത്തിയത്- ആറു ഗ്രാം.
ഇന്ത്യൻ വിപണിയിൽ പരിശോധിച്ച 15 നെസ്ലെ ഉത്പന്നങ്ങളിലും ശരാശരി 2.7 ഗ്രാം കൃത്രിമ പഞ്ചസാര അടങ്ങിയതായി കണ്ടെത്തി. ഇതു പായ്ക്കറ്റിന്റെ പുറത്തു രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫിലിപ്പീൻസിൽ പരിശോധിച്ച എട്ടു സാന്പിളുകളിൽ അഞ്ചിലും 7.3 ശതമാനം പഞ്ചസാര അടങ്ങിയതായി കണ്ടെത്തി. ഇതു പായ്ക്കറ്റിനു പുറത്ത് രേഖപ്പെടുത്തിയിട്ടില്ല.
നെസ്ലെ പറയുന്നത്...
കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ഇന്ത്യയിൽ വിറ്റഴിക്കുന്ന കുട്ടികളുടെ ഭക്ഷ്യവസ്തുക്കളിലെ കൃത്രിമ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറച്ചതായാണു റിപ്പോർട്ടിനോടുള്ള നെസ്ലെയുടെ പ്രതികരണം.
കൃത്രിമ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാണ് നെസ്ലെ ഇന്ത്യ പ്രാധാന്യം നൽകുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടക്കുന്നുണ്ടെന്നും ഭാവിയിൽ ഉത്പന്നങ്ങളിലെ പഞ്ചസാരയുടെ അളവ് കൂടുതൽ കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കന്പനി അറിയിച്ചു. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്സ്, വൈറ്റമിൻ, ധാതുക്കൾ, ഇരുന്പ് എന്നിവ നിർദേശിക്കപ്പെട്ട അനുപാതത്തിലാണ് ഉത്പന്നങ്ങളിൽ ഉൾപ്പെടുത്തുന്നതെന്നും കന്പനി അവകാശപ്പെട്ടു.
എന്നാൽ, ഈ വാദത്തെ റിപ്പോർട്ടിലെ ഇന്ത്യൻ പങ്കാളിയായ ബ്രസ്റ്റ്ഫീഡിംഗ് പ്രമോഷൻ നെറ്റ്വർക്ക് ഓഫ് ഇന്ത്യ (ബിപിഎൻഐ) യുടെ പ്രതിനിധി ഡോ. അരുണ് ഗുപ്ത തള്ളിക്കളഞ്ഞു. ഉത്പന്നങ്ങളിൽ കൃത്രിമമധുരം ചേർക്കുന്പോൾ, രുചി കാരണം കുട്ടികൾ ഈ ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളുടെ ഇഷ്ടം നോക്കി മാതാപിതാക്കൾ ഈ ഉത്പന്നം വീണ്ടും വാങ്ങും. അങ്ങനെ കന്പനിയുടെ വരുമാനം വർധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഞ്ചസാരയുടെ അളവ്?
കുട്ടികളിൽ ആകെ ഊർജ ഉപഭോഗത്തിന്റെ പത്തു ശതമാനം മാത്രമേ പഞ്ചസാര അനുവദിക്കാവൂ എന്നാണ് 2015ൽ ലോകാരോഗ്യസംഘടന പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്. ഇതു പിന്നീട്, അഞ്ചു ശതമാനം അല്ലെങ്കിൽ ഒരു ദിവസം 25 ഗ്രാം എന്ന അളവിലേക്കു കുറയ്ക്കണമെന്നും ലോകാരോഗ്യ സംഘടന നിർദശിച്ചു. പഴം, പാൽ എന്നിവയിലെ സ്വാഭാവിക മധുരത്തിന് ഈ മുന്നറിയിപ്പ് ബാധകമല്ല. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയെയാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിട്ടത്.
കൃത്രിമമധുരം?
കൃത്രിമമായി നിർമിക്കുന്ന ഭക്ഷ്യ-പാനീയങ്ങളിൽ മധുരത്തിനായി ചേർക്കുന്ന സിറപ്പുകൾ ഉൾപ്പെടെയുള്ള രാസപദാർഥങ്ങളെയാണ് കൃത്രിമ പഞ്ചസാര (ആഡഡ് ഷുഗർ) എന്നു വിളിക്കുന്നത്. പഴങ്ങളിലും പാലിലുമുള്ള സ്വാഭാവിക മധുരം പോലെയല്ല, മാരകമാണിത്.
രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കു കൃത്രിമ പഞ്ചസാര അടങ്ങിയ ഉത്പന്നങ്ങൾ നൽകുന്നതിനെതിരേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃതിമ പഞ്ചസാര കുട്ടികളെ മോശം ഭക്ഷണശീലങ്ങളിലേക്കു നയിക്കുമെന്നും പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ചിലയിനം അർബുദങ്ങൾ എന്നിവയ്ക്കു കാരണമാകുമെന്നുമാണു മുന്നറിയിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.