ഹില്ലരി ക്ലിന്റനു ലീഡ് കൂടി
ഹില്ലരി ക്ലിന്റനു ലീഡ് കൂടി
Saturday, October 15, 2016 12:13 PM IST
ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ പെൺവേട്ടക്കഥകൾ വ്യാപകമായതോടെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥിക്ക് പിന്തുണ താഴോട്ടു പോകുന്നു. ഡെമോക്രാറ്റിക് സ്‌ഥാനാർഥി ഹില്ലരി ക്ലിന്റനെക്കാൾ ഏഴുശതമാനം പിറകിലാണ് പുതിയ സർവേകളിൽ ഡൊണാൾഡ് ട്രംപ്. നവംബർ എട്ടിലെ തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പാക്കിയാണ് ഇപ്പോൾ ട്രംപ് നിൽക്കുന്നത്. സമീപകാലത്തെ ഒരു തെരഞ്ഞെടുപ്പിലും ഇത്ര വ്യത്യാസം മുഖ്യസ്‌ഥാനാർഥികൾ തമ്മിൽ ഉണ്ടായിട്ടില്ല. ട്രംപിന്റെ ദൂഷ്യങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കും പാർട്ടിയുടെ മറ്റു പദവികളിലേക്കുള്ള സ്‌ഥാനാർഥികൾക്കും പിന്തുണ കുറയ്ക്കുന്നതായി.


റോയിട്ടേഴ്സ്/ഇപ്സോസ് സർവേയിൽ ഹില്ലരി ക്ലിന്റണ് 44–ഉം ട്രംപിന് 37–ഉം ശതമാനമാണ് പിന്തുണ. ഒക്ടോബർ ഏഴു മുതൽ 13 വരെ നടത്തിയതാണ് സർവേ. ലിബർട്ടേറിയൻ പാർട്ടിയുടെ ഗാരി ജോൺസണ് ആറും ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റൈന് രണ്ടും ശതമാനം പിന്തുണയുണ്ട്.

വിവിധ അഭിപ്രായ സർവേകളുടെ ശരാശരിയായി റിയൽ ക്ലിയർ പൊളിറ്റിക്സ് വെബ്സൈറ്റ് നൽകിയ പട്ടികയിലും ഹില്ലരി ഏഴു ശതമാനം മുന്നിലാണ്.

റിപ്പബ്ലിക്കൻ പാർട്ടിയെ പിന്താങ്ങുന്ന ഫോക്സ് ന്യൂസ് ടെലിവിഷന്റെ പുതിയ സർവേയിൽ ഹില്ലരിക്ക് 45–ഉം ട്രംപിന് 38–ഉം ശതമാനമാണു പിന്തുണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.