ചികിത്സാ പിഴവ്; മൂന്നുവയസുകാരന്റെ കാലുകളും കൈവിരലുകളും മുറിച്ചുമാറ്റി
ചികിത്സാ പിഴവ്; മൂന്നുവയസുകാരന്റെ കാലുകളും കൈവിരലുകളും മുറിച്ചുമാറ്റി
Sunday, August 21, 2016 11:08 AM IST
ലണ്ടൻ: മാരകമായ അണുബാധ വെറും ടോൺസിലൈറ്റിസ് എന്നു തെറ്റായി ചികിത്സാ നിർണയം നടത്തിയപ്പോൾ റൂബൻ ഹാർവി സ്മിത്ത് എന്ന മൂന്നുവയസുകാരനു നഷ്‌ടമായത് രണ്ടു കാലുകളും ഏഴു കൈവിരലുകളും. പൊള്ളലേറ്റ് ഇപ്സ്വിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലനാണ് ഈ ദുർഗതി.

പൊള്ളലിനുള്ള ചികിത്സയ്ക്കുശേഷം ആശുപത്രിവിട്ട ബാലനെ രണ്ടുദിവസത്തിനുശേഷം പനിയും തൊണ്ടവേദനയും ശക്‌തമായതോടെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. ടോൺസിലൈറ്റിസ് എന്നു കരുതി ചികിത്സ നടത്തിയെങ്കിലും രോഗം മൂർച്ഛിച്ചു. വിദഗ്ധ പരിശോധന നടത്തിയതിനെത്തുടർന്നു കുട്ടിക്കു മാരകമായ അണുബാധയാണെന്നു തിരിച്ചറിയുകയായിരുന്നു.

കാര്യങ്ങൾ പന്തിയല്ലെന്നു മനസിലാക്കിയ റൂബൻ ഹാർവി സ്മിത്തിന്റെ മാതാപിതാക്കൾ കുട്ടിയെ ചെൽസിയിലെയും വെസ്റ്റ്മിനിസ്റ്ററിലെയും പൊള്ളൽ ചികിത്സാകേന്ദ്രങ്ങളിൽ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണ് ചികിത്സാനിർണയത്തിൽ പാളിച്ച സംഭവിച്ച വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ പൊള്ളലുകളിൽ രൂപപ്പെട്ട ബാക്ടീരിയ രക്‌തത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതോടെയാണ് ബാലനു രണ്ടു കാലുകളും ഏഴുവിരലുകളും നഷ്‌ടമായത്. തങ്ങൾക്കു വീഴ്ച സംഭവിച്ചതായി ആശുപത്രി അധികൃതർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതരോട് വഴക്കിട്ട് സമയം കളയാനില്ലെന്നാണ് റൂബന്റെ അമ്മയുടെ നിലപാട്. കുട്ടിയുടെ ജീവൻ തിരികെ കിട്ടിയതു തന്നെ വലിയ കാര്യം. എന്നാൽ ഇനി മറ്റാർക്കും ഈ ഗതി ഉണ്ടാവാതിരിക്കാൻ പരിശ്രമിക്കുമെന്ന് അവർ പറഞ്ഞു.റൂബൻ തന്റെ ശാരീരികാവസ്‌ഥയോട് പൊരുത്തപ്പെട്ടിരിക്കുന്നു. ചീത്ത കാലുകൾ പോയി, ഇനി നല്ല കാലുകൾ മുളച്ചുവരും; കാലുകൾ നഷ്‌ടപ്പെട്ടതിനോട് അവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.


റൂബനു പുതിയ പ്രോസ്തെറ്റിക് കാലുകൾ വാങ്ങാനുള്ള ശ്രമത്തിലാണ് മാതാപിതാക്കൾ. 6,000 പൗണ്ടാണ് പ്രോസ്തെറ്റിക് കാലുകളുടെ വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.