വൈദികവധം: രണ്ടാമത്തെ ഘാതകനും 19 വയസ്
വൈദികവധം: രണ്ടാമത്തെ ഘാതകനും 19 വയസ്
Thursday, July 28, 2016 11:39 AM IST
പാരീസ്: ഫ്രാൻസിലെ നോർമണ്ടിയിൽ വൈദികനെ വധിച്ച സംഭവത്തിലെ രണ്ടാമത്തെ ഐഎസ് ഭീകരനും 19 വയസുകാരൻ. അബ്ദൽ മാലിക് നബീൽ എന്ന യുവാവാണു കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെന്നു പോലീസ് അറിയിച്ചു.

ആദ്യ ദിവസം തിരിച്ചറിഞ്ഞ അഡെൽ കെർമിഷും 19 കാരനാണ്. സാൻ എറ്റ്യൻ ഡു ദിവ്റയിലെ പള്ളിയിൽ ദിവ്യബലി മധ്യേ ഫാ. ഷാക് ഹാമലി (86) നെ ഇവർ കഴുത്തറുത്തു കൊന്നതു ചൊവ്വാഴ്ചയാണ്. കിഴക്കൻ ഫ്രാൻസുകാരനായ നബീലും തീവ്രവാദി എന്ന നിലയിൽ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് കെർമിഷിന്റെ വീട്ടിൽനിന്നു ലഭിച്ചു. ഇയാൾ അടുത്തദിവസം ഒരു ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വെള്ളിയാഴ്ച ഫ്രഞ്ച് അധികൃതർക്കു ലഭിച്ചതായി റിപ്പോർട്ടുണ്ട്.


ജിഹാദി പോരാളികളാകാൻ പോകുന്നവർ എന്നു കരുതുന്നവരുടെ ഒരു പട്ടിക ഫ്രഞ്ച് പോലീസ് തയാറാക്കിയിട്ടുണ്ട്. എസ് ഫയൽ എന്ന ഈ പട്ടികയിലെ 10,500 പേരിൽ ഒരാളാണ് നബീൽ. അബ്ദൽ മാലിക് നബീൽ പെറ്റീ ഷാൻ എന്ന ഇയാളുടെ പേരില്ലാതെയാണ് പോലീസ് സ്റ്റേഷനുകളിലേക്കു മുന്നറിയിപ്പ് ചെന്നത്. ഫോട്ടോ ഉണ്ടായിരുന്നു. ഇയാളുടെ മുഖമാണ് ഐഎസ്, പുറത്തുവിട്ട വീഡിയോയിലുള്ളത്. നബീൽ ഒരിക്കലും ഇസ്ലാമിക് സ്റ്റേറ്റിനെപ്പറ്റി വീട്ടിൽ സംസാരിച്ചിട്ടില്ലെന്ന് അമ്മ യാമിന പറഞ്ഞു. ഇയാളുടെ പരിചയക്കാരായ മൂന്നു പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.