ഹിന്ദു പൂജാരിയെ ബംഗ്ളാ ഭീകരർ വെട്ടിക്കൊന്നു
Friday, July 1, 2016 12:26 PM IST
ധാക്ക: ബംഗ്ളാദേശിൽ ഹിന്ദു പൂജാരിയെ ഭീകരർ വെട്ടിക്കൊന്നു. പൂജയ്ക്ക് പൂക്കൾ ശേഖരിക്കുമ്പോഴാണ് പൂജാരി ശ്യാമാനന്ദ ദാസിനെ മോട്ടോർ ബൈക്കിൽ എത്തിയ മൂന്ന് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.

ധാക്കയിൽനിന്ന് 300 കിലോമീറ്റർ അകലെ ജിനൈദ ജില്ലാ ആസ്‌ഥാനത്തെ ക്ഷേത്രത്തിനു മുന്നിൽ രാവിലെ ആറരയ്ക്കായിരുന്നു ആക്രമണം. അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടെന്ന് ജില്ലാ ആസ്‌ഥാനത്തെ പോലീസ് ഉപമേധാവി മഹബൂർ റഹ്്മാൻ അറിയിച്ചു.അക്രമികൾക്കു വേണ്ടി വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞമാസം ക്ഷേത്രത്തിലേക്കു പോകുന്നവഴി 65കാരനായ മറ്റൊരു പൂജാരിയെ മോട്ടോർബൈക്കിൽ വന്ന അക്രമികൾ ഇതേപോലെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ജൂൺ ഏഴിന് ഒരു പള്ളിക്കു സമീപം ക്രിസ്ത്യൻ ബിസിനസുകാരനും കൊല്ലപ്പെട്ടു.


മതന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷ ബ്ലോഗ് എഴുത്തുകാർ, ജീവകാരുണ്യ പ്രവർത്തകർ തുടങ്ങിയവർക്കും നേരെ ബംഗ്ളാദേശിൽ ഇതിനകം നിരവധി അക്രമങ്ങൾ അരങ്ങേറി. ഐഎസ് പലതിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പ്രാദേശിക ഭീകരരാണ് അക്രമികളെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണു ബംഗ്ളാ ഭരണകൂടം.

ഇതിനിടെ നിസാമുദ്ദീൻ യൂണിവേഴ്സിറ്റി മാത്തമാറ്റിക്സ് ലക്ചറർ റിപ്പൺ ചക്രവർത്തിയെ ആക്രമിച്ചു കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്ത കേസിലെ പ്രതിയെന്നു സംശയിക്കുന്ന ഖാലിദ് സൈഫുള്ളയെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. ചക്രവർത്തി വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടു.

ഈ കേസിൽ ധാക്കയിലെ കോളജ് വിദ്യാർഥിയായ ഫാഹിമിനെ നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.